ന്യൂയോർക്കിൽ ആശങ്ക; കൊറോണ ബാധിതരിൽ ഭൂരിഭാഗവും വീടുകളില്‍ കഴിയുന്നവർ

ന്യൂയോർക്ക്: പുതുതായി റിപ്പോർട്ട്‌ ചെയ്യുന്ന ന്യൂയോർക്കിലെ കൊറോണ കേസുകളിൽ ഭൂരിഭാഗവും
വീടുകളില്‍ കഴിയുന്നവരാണെന്നു റിപോർട്ടുകൾ.
ന്യൂയോര്‍ക്കിലെ നൂറ് ആശുപത്രികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുണ്ടായതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രു ക്യുമോ മാധ്യമങ്ങളോട് പറഞ്ഞു.

സ്വന്തം വീടുകളില്‍ കഴിഞ്ഞവരാണ് കഴിഞ്ഞ കുറച്ചു നാളുകളായി രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്നതെന്ന് ആശ്ചര്യപ്പെടുത്തുന്നുവെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞത്.

രോഗം ബാധിച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 73ശതമാനം ആളുകളും 51 വയസിലേറെ പ്രായമുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗവും ജോലികളില്‍ നിന്നും വിരമിച്ചവരോ നിലവില്‍ ജോലിയൊന്നും ചെയ്യാത്തവരോ ആണ്. ഇതില്‍ പകുതിയും ന്യൂനപക്ഷങ്ങളായ ആഫ്രിക്കന്‍ അമേരിക്കക്കാരോ സ്പാനിഷ് വംശജരോ ആണെന്നുമാണ് കണക്കുകള്‍.

ജോലിക്ക് പോകുന്നവരോ പുറത്തിറങ്ങുന്നവർക്കോ ആകാം രോഗം കൂടുതലായി ബാധിച്ചിരിക്കുന്നത് എന്നാണ് ഇതുവരെ അധികൃതർ കരുതിയിരുന്നത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരോ ജോലിക്ക് പോകുന്നവരോ അല്ല മറിച്ച് വീടുകളില്‍ ഇരിക്കുന്നവരാണ് പുതിയ കൊറോണ രോഗികളില്‍ മൂന്നിലൊന്നുമെന്നത് ആരോഗ്യ മേഖല അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.

ന്യൂയോര്‍ക്കില്‍ ഇതുവരെ 3.20 ലക്ഷത്തോളം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 19,415 പേര്‍ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു.