ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അമേരിക്ക നിർത്തി; ചൈനയെ സംഘടന വഴിവിട്ട് സഹായിക്കുന്നു: ട്രംപ്

വാഷിംഗ്ടൺ : ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം അമേരിക്ക നിർത്തിവച്ചതായി അമേരിക്കന്‍ പ്രസിഡ്ന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപെട്ടുവെന്നും സംഘടന ചൈനയെ അതിരുവിട്ടു സഹായിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. കൃത്യമായ വിലയിരുത്തലിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ധനസഹായം തൽക്കാലത്തേയ്ക്ക് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു.

സംഘടന അതിന്റെ കടമ നിര്‍വഹിക്കേണ്ട സമയത്ത് ചൈനയെ കൂടുതല്‍ പിന്തുണച്ചത് ശരിയല്ല. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയോട് ലോകാരോഗ്യ സംഘടന പക്ഷപാതം കാണിക്കുന്നുവെന്നും ചൈനയില്‍ രോഗം സ്ഥിരീകരിച്ചത് ലോകാരോഗ്യ സംഘടന മറച്ചുവെച്ചു എന്നുമാണ് ട്രംപിന്റെ ആരോപണങ്ങൾ.
ലോകമെമ്പാടും കൊറോണ പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ അമേരിക്ക ധനസഹായം നിര്‍ത്തലാക്കിയത് ലോകാരോഗ്യ സംഘടനക്ക് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

അതേസമയം അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ ബാധിച്ചു മരിച്ചത് 2300ലധികം ആളുകളാണ്. ഒരാഴ്ചക്കുള്ളിലെ ഏറ്റവും കൂടിയ മരണനിരക്കാണിത്. കൊറോണ വൈറസ്‌ മൂലം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതും അമേരിക്കയിൽ ആണ്.