കൊറോണ ബാധിതർ 20 ലക്ഷം കടന്നു; ഒന്നേകാൽ ലക്ഷം മരണം; അമേരിക്കയിൽ 24 മണിക്കൂറിനിടെ മരിച്ചത് 2300 പേർ

വാഷിംഗ്ടൺ: കൊറോണ രോഗബാധയില്‍ ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം ലോകത്ത് 126604 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്താകമാനമായി ഇന്ന് 5400 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ചവർ ഇരുപത് ലക്ഷത്തിലേക്ക് കടന്നു. ഇന്നലെ മാത്രം 60000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 478,659 പേര്‍ക്കാണ് രോഗം ഭേദമായത്.

അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊറോണ മരണത്തില്‍ ഞെട്ടിയെന്ന് പറയാം. 2365 പേർക്കാണ് ഇന്നലെ അമേരിക്കയില്‍ ജീവർ നഷ്ടമായത്. 9000 ത്തോളം ആരോഗ്യ പ്രവർത്തകർക്ക്‌ കൊറോണ ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെ മൊത്തം മരണസംഖ്യ 260,47 ആണ്. പതിനാറായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.

യുകെയിലാകട്ടെ ഇന്നലെ 778 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പന്ത്രണ്ടായിരം കടക്കുകയും ചെയ്തു. അയ്യായിരത്തോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ തൊണ്ണൂറായിരം കടക്കുകയും ചെയ്തു.

ഫ്രാന്‍സിലാകട്ടെ ഇന്നലെ 762 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം മരണ സംഖ്യ പതിനയ്യായിരം കടന്നു. ആറായിരത്തഞ്ഞൂറോളം പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. മൊത്തം ഒന്നരലക്ഷത്തിലേറെ പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയേറ്റിട്ടുള്ളത്.

അതേസമയം ഇറ്റലിയിലാകട്ടെ ഇന്ന് 602 മരണങ്ങളാണ് 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 21067 ജീവനുകളാണ് കൊറോണ അപഹരിച്ചത്. സ്പെയിനിലെ ഇന്നലത്തെ മരണങ്ങള്‍ 300 ലധികമാണ് മരണസംഖ്യ. ഇവിടെ മൊത്തം മരണസംഖ്യ 18255 ആണ്. പുതുതായി 2442 ഓളം പേര്‍ക്ക് രോഗബാധയേറ്റെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബെല്‍ജിയമാണ് കൊവിഡ് ഭീതിയില്‍ വലിയ കെടുതികള്‍ ഏറ്റുവാങ്ങുന്ന മറ്റൊരു രാജ്യം. ഇവിടെ ഇന്നലെ മാത്രം 254 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൊത്തം മരണസംഖ്യ 4157 കടക്കുകയും ചെയ്തു. 311,99 പേര്‍ക്ക് രാജ്യത്ത് രോഗബാധയേറ്റിട്ടുണ്ട്. നെതര്‍ലാന്‍ഡ്സിലാകട്ടെ ഇന്നലെ 122 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ മരണസംഖ്യ മൂവായിരത്തിനടുത്തെത്തി.

തുര്‍ക്കി, കാനഡ, സ്വീഡന്‍ എന്നിവിടങ്ങളിലും മരണസംഖ്യ നൂറ് പിന്നിട്ടു. ഇറാനിലും നൂറിനടുത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജര്‍മനിയിൽ 78 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.