ദുബായ് ലേബർ ക്യാമ്പുകളിൽ ദുരിതജീവിതം; കൊറോണ രോഗികളും ഇല്ലാത്തവരും ഒരേ മുറിയിൽ

ദുബായ്: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ലേബർ ക്യാംപുകളിലെ ഇന്ത്യക്കാർ ഏറെ ആശങ്കയിൽ. രോഗം ബാധിച്ചവരെ മാറ്റിപ്പാർപ്പിക്കാൻ ക്വാറന്റീൻ സൗകര്യമില്ലെന്നതു തന്നെ പ്രധാന കാരണം. തൊഴിലാളികൾക്കു കൃത്യമായ പരിചരണവും ശ്രദ്ധയും നൽകണമെന്ന് ആവശ്യപ്പെട്ട് ദുബായ് ലേബർ ഡിപ്പാർട്മെന്റ് എല്ലാ കമ്പനി അധികൃതർക്കും നിർദേശം നൽകിയെങ്കിലും പാലിക്കപ്പെടുന്നില്ല. പല കമ്പനികളും തങ്ങളെ കയ്യൊഴിഞ്ഞ മട്ടിലാണെന്നു ലേബർ ക്യാംപുകളിലെ കൊറോണ ബാധിതരായ തൊഴിലാളികൾ പറഞ്ഞു.

വർസാനിൽ പ്രത്യേകം സജ്ജമാക്കുന്ന കെട്ടിടങ്ങളിലേക്കാണ് ദുബായിൽ ഇപ്പോൾ കൊറോണ ബാധിതരായ തൊഴിലാളികളെ മാറ്റുന്നത്. വൻ സജ്ജീകരണങ്ങൾ ഒരുങ്ങിവരുന്നു. ദുബായ് ഭരണാധികാരിയുടെ ഓഫിസിൽ നിന്ന് നേരിട്ട് ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിത്തുടങ്ങി. ഇതോടെ പ്രവർത്തനങ്ങൾ ഊർജിതമായിട്ടുണ്ട്.

ലേബർ ക്യാംപുകളിലെ തൊഴിലാളികളെ മാറ്റുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് യോജിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധ അറിയിച്ച് കഴിഞ്ഞ ആഴ്ച ദുബായ് വിദേശകാര്യ മന്ത്രാലയ അധികൃതർക്കും ആരോഗ്യവകുപ്പിനും കത്ത് അയച്ചിട്ടുണ്ടെന്നും മറുപടിക്ക് കാത്തിരിക്കുകയാണെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
‘ഇനി എന്നാണ് നാട്ടിൽ പോയി മക്കളെയും ഭാര്യയെയും കാണാനാകുന്നതെന്ന് അറിയില്ല. കാണാൻ പറ്റുമോ എന്നുതന്നെ അറിയില്ല’ – രോഗബാധിതനായ കാസർകോട് സ്വദേശി കണ്ണീരോടെ പറയുന്നു.

‘കൊറോണ ബാധയുണ്ടെന്നു പരിശോധനാഫലം കിട്ടിയ ഞങ്ങൾ ഇപ്പോഴും ലേബർ ക്യാംപിൽ കഴിയുകയാണ്. മറ്റുള്ളവരുമായി ഇടപഴകാതിരിക്കാൻ പരിമിതിക്കുള്ളിലും പരമാവധി ശ്രദ്ധിക്കുന്നു. രോഗികളായ മറ്റു രാജ്യക്കാർ കറങ്ങി നടക്കുകയാണ്. അവർ മൂലം എത്രപേർ രോഗികളാകുമെന്ന് ആശങ്കയുണ്ട്. കമ്പനി മാനേജരെ വിളിച്ചിട്ട് ഫോൺ എടുക്കുന്നേയില്ല.

പ്രായമായ മറ്റൊരു ചേട്ടനുണ്ട് കൂടെ. അദ്ദേഹത്തിന് ചുമയും മറ്റു ശാരീരിക പ്രയാസങ്ങളുമുണ്ട്. അതു കാണുമ്പോൾ സങ്കടമാണ്. ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുമ്പോഴാണ് അൽപം ആശ്വാസം. ഇന്നലെ ആരോ മുറിക്കു പുറത്ത് ഐസലേഷൻ എന്ന ബോർഡ് തൂക്കി. അതുമാത്രമാണ് നടന്നത്’ – ദുബായിൽ ട്രാൻസ്പോർട് കമ്പനി ജോലിക്കാരനായ തിരുവനന്തപുരം സ്വദേശിയുടെ വാക്കുകൾ.