പ്രധാനമന്ത്രിയെ ഓര്‍ത്ത് ലജ്ജിക്കുന്നു ; കണ്ണന്‍ ഗോപിനാഥന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് മാറ്റത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ‘ഇന്ന് ഞാന്‍ എന്റെ പ്രധാനമന്ത്രിയെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ നമ്മുടെ പ്രധാനമന്ത്രി യുഎസ് താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങിയ ദിവസം.1.3 ബില്യണ്‍ ഇന്ത്യക്കാര്‍ക്കും നാണക്കേടാണിത്. ഭാരതമാതാവിനെ ആരുടെ മുന്നിലും തലകുനിപ്പിക്കില്ലെന്ന് താങ്കള്‍ ഞങ്ങള്‍ക്ക് വാക്ക് തന്നിരുന്നു,’-മോദിയോടായി കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു.

യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ച മോദിയുടെ നിലപാടിന് എതിരെയാണ് കണ്ണന്റെ വിമര്‍ശനം. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതിയില്‍ അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയത്. ഈ പ്രസ്താവനക്ക് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഇളവ് ഏര്‍പ്പെടുത്തിയിരുന്നു. കൊറോണക്കെതിരെ മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ നല്‍കാന്‍ ട്രംപ് മോഡിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിച്ചത്.