ഇന്ത്യയിൽ മതത്തിന്റെ പേരിൽ ഭിന്നിപ്പെന്ന് ആംനെസ്റ്റി

വാഷിങ്ങ്ടൺ: മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യ ചെയ്തതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷണൽ കുറ്റപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതി പൂർണമായും ഭരണഘടനാലംഘനമാണ്. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശത്തിനും എതിരാണെന്ന് ആംനെസ്റ്റി പറയുന്നു.

ആഫ്രിക്ക വിദേശകാര്യ
ഉപകമ്മിറ്റി, ആഗോള ആരോഗ്യ സംഘടനകൾ, ആഗോള മനുഷ്യാവകാശ സംഘടനകൾ എന്നിവയ്ക്ക് സമർപ്പിച്ച സാക്ഷ്യപത്രത്തിലാണ് ആംനെസ്റ്റി ഇന്റർനാഷണൽ ഏഷ്യ പസഫിക് അഡ്വക്കേസി മാനേജർ ഫ്രാൻസിസ്കോ ബെൻകോസ്മി ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്.

അതേസമയം, പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ഉൾക്കൊണ്ടാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

ഇന്ത്യയിലും അതിന്റെ ഭരണഘടനയിലും വിശ്വസിക്കുന്ന ലോകത്തെ ഏത് രാജ്യക്കാരനും ഏത് മതക്കാരനും ഉചിതമായ പ്രക്രിയയിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം. നിയമ ഭേദഗതിയിൽ ഒരു പ്രശ്നവുമില്ലെന്നും രവീഷ് കുമാർ വ്യക്തമാക്കി.