സംസ്ഥാനത്തെ സിനിമാ മേഖലയിലെ പ്രതിസന്ധി; നവംബർ രണ്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ വീണ്ടും ചർച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവംബർ രണ്ടിന് ചർച്ച നടത്തുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

മുഖ്യമന്ത്രിക്ക് ഒപ്പം നാല് വകുപ്പ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ സർക്കാർ ഒടിടി പ്ലാറ്റ്ഫോമുമായി മുന്നോട്ട് പോകും. പാവപ്പെട്ട കലാകാരൻമാരെ സഹായിക്കാനാണ് ഇതെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.

കൊറോണ പശ്ചാത്തലത്തിൽ അടച്ചിട്ട തിയറ്ററുകൾ കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിച്ച് തുടങ്ങിയത്. തിയറ്റർ എ സി ഹാൾ അടച്ചിട്ട മുറിയായതിനാൽ 50 ശതമാനം പേർക്ക് മാത്രമേ പ്രവേശനം നൽകുന്നുള്ളു.

വാക്സീൻ എടുത്തവർക്കാണ് നിലവിൽ തിയറ്ററിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. അതേ സമയം ഒരു വാക്സീൻ എടുത്തവർക്ക് പ്രവേശനം നൽകുന്നത് പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഉന്നത യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നും മന്ത്രി അറിയിച്ചു.