മോഹൻലാൽ സ്വന്തം കാര്യത്തിൽ വാക്ക് മാറ്റരുത്; പലർക്കും പല നീതി ശരിയല്ല; ദൃശ്യം 2 പ്രദർശിപ്പിക്കുന്നതിനെതിരെ ഫിലിം ചേംബർ

കൊച്ചി: മോഹൻലാൽ ചിത്രം ദൃശ്യം 2 തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം ചേംബർ. സൂഫിയും സുജാതയും ഒടിടി റിലീസിനെ എതിർത്ത മോഹൻലാൽ സ്വന്തം കാര്യത്തിൽ വാക്ക് മാറ്റരുതെന്നും പലർക്കും പല നീതിയെന്നത് ശരിയല്ലെന്നും ഫിലിംചേംബർ പറഞ്ഞു.

ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയറ്ററിൽ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സംവിധായകനും നിർമാതാവും ഇത്തരത്തിൽ പ്രതികരിച്ചിരുന്നു. എന്നാൽ ഇതിനെതിരെയാണ് ഫിലിംചേംബർ രംഗത്ത് എത്തിയത്. ഇത്തരത്തിലൊരു കീഴ്‌വഴക്കം നിലവിലില്ല.

ഒരു സൂപ്പർ താരത്തിനും സൂപ്പർ നിർമാതാവിനും ഇളവ് നൽകാനാകില്ല. അങ്ങനെ പുതിയൊരു കീഴ്‌വഴക്കം ഉണ്ടാക്കിയെടുക്കാനാവില്ലെന്നും ഫിലിം ചേംബർ അറിയിച്ചു. ഫിലിംചേംബറിന്റെ തീരുമാനം 42 ദിവസം തിയറ്ററിൽ ഓടിയതിന് ശേഷം ചിത്രങ്ങൾ ഒടിടിക്ക് നൽകുകയെന്നതാണ്. എന്നാൽ നിലവിൽ ആ തീരുമാനം ലംഘിക്കപ്പെട്ടു.

ദൃശ്യം സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്നതിനായി ചിത്രീകരിച്ചതാണെന്നും ഫിലിം ചേംബർ അറിയിച്ചു. ദൃശ്യം 2 ഒടിടിയിലേക്ക് പോയപ്പോൾ തന്നെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാൽ മരക്കാർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ദൃശ്യം 2 ഒടിടിയിലേക്ക് വിട്ടതെന്നാണ് നിർമാതാവ് അറിയിച്ചത്.