കർഷക സമരത്തെ പിന്തുണച്ച് സെലിബ്രിറ്റികളുടെയും പ്രമുഖ വ്യക്തികളുടെയും പോസ്റ്റ് ; വിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: രാജ്യാന്തര സെലിബ്രിറ്റികളും പ്രമുഖ വ്യക്തികളും സമൂഹ മാധ്യമങ്ങളിലൂടെ കർഷക സമരത്തെ പിന്തുണച്ച് സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പോപ്പ് താരം റിഹാനയും സന്നദ്ധ പ്രവർത്തക ഗ്രെറ്റ തുൻബർഗ് അടക്കം കർഷകർക്ക് പിന്തുണയുമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ഇത്തരക്കാരുടെ പ്രതികരണങ്ങൾക്ക് കൃത്യതയോ ഉത്തരവാദിത്തമോ ഇല്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

മോദി സർക്കാറിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരാ‍യ കർഷക സമരത്തെ രാജ്യാന്തര സമൂഹത്തിലെ നിരവധി പ്രമുഖർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. ചർച്ചകൾക്കും പ്രതിവാദങ്ങൾക്കും ശേഷമാണ് കാർഷിക മേഖലയെ പരിഷ്കരിക്കുന്ന നിയമങ്ങൾ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയത്. ഈ പരിഷ്കാരങ്ങൾ വിപുലമായ വിപണി സാധ്യതയും കർഷകർക്ക് കൂടുതൽ ഗുണവും നൽകുന്നു. സാമ്പത്തിക, പാരിസ്ഥിതിക സുസ്ഥിര കൃഷിക്ക് പുതിയ നിയമങ്ങൾ വഴിയൊരുക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു.

ഇന്ത്യയുടെ ചില ഭാഗങ്ങളിലെ വളരെ ചെറിയ വിഭാഗം കർഷകർക്ക് ഈ പരിഷ്കാരങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുടെ വികാരത്തെ മാനിച്ച് കേന്ദ്ര സർക്കാർ കർഷകരുടെ പ്രതിനിധികളുമായി നിരവധി ചർച്ചകൾക്ക് തുടക്കമിട്ടു. കർഷകരുമായി 11 തവണ ചർച്ച നടന്നിട്ടുണ്ട്. നിയമങ്ങൾ മരവിപ്പിക്കാമെന്ന് പോലും കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.