മുംബൈ: സമീപപ്രദേശത്തെ ചായവിൽപനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സ്വകാര്യവസതിയുടെ സമീപ പ്രദേശങ്ങൾ പോലീസ് സീൽ ചെയ്തു. ഉദ്യോഗസ്ഥരടക്കമുള്ളവരെ പരിപൂർണ്ണമായി വിലക്കി.ബാന്ദ്രെയിലെ മാതോശ്രീ ടവറിനു സമീപമാണ് സീൽ ചെയ്തത്. പ്രദേശം അണുവിമുക്തമാക്കി. ഉദ്ധവിന്റെ സുരക്ഷാ ചുമതലയുള്ള പോലീസുകാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഈ ചായക്കടയിൽനിന്നും ചില പോലീസുകാർ ചായ വാങ്ങിക്കുടിച്ചിരുന്നു.
170 പോലീസ് ഉദ്യോഗസ്ഥരെ മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രദേശത്ത് നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവരെ ക്വാറന്റൈൻ ചെയ്തു.ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ചായക്കട അടച്ചിരുന്നു. ഇതിനു മുൻപാണ് പോലീസുകാർ ഈ ചായക്കട സന്ദർശിച്ചിരിക്കുന്നത്.
കടുത്ത പനി, ചുമ, ശ്വാസതടസ്സം എന്നിവ നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് 45കാരനായ ചായവിൽപനക്കാരന് രോഗം സ്ഥിരീകരിച്ചത്. നഗരത്തിനു പുറത്ത് ചായക്കടക്കാരൻ യാത്ര ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
എന്തായാലും മാർച്ച് 20 മുതൽ 24 വരെ ചായക്കടക്കാരനുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.