സംസ്ഥാനത്ത് കോളജുകൾ ജനുവരി നാലിന് തുറക്കും; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഈ മാസം 28 മുതൽ കോളജുകളിൽ ഹാജരാകണം.

കോളജുകളിലും സർവകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മുഴുവൻ പി.ജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്. ഗവേഷകർക്കും എത്താം.

രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചര വരെയാണ് പ്രവർത്തനസമയം. വിദ്യാർഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യായനം ക്രമീകരിക്കാം.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് കോളജുകൾ പ്രവർത്തിക്കേണ്ടത്.