ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കും: കേന്ദ്രം നിയമഭേദഗതിക്ക്

ന്യൂഡൽഹി: ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ട് വരും. ഭേദഗതിയുടെ കരട് ഉടൻ കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരമാണിത്.
വോട്ടർ പട്ടിക ക്യത്യമാക്കാൻ തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015 ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പിലാക്കി തുടങ്ങിയിരുന്നു.

മുപ്പത്തിരണ്ട് കോടിയോളം തിരിച്ചറിയൽ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചെങ്കിലും സേവനങ്ങൾക്ക് ആധാർ നിർബന്ധം ആക്കരുത് എന്ന സുപ്രീം കോടതി വിധിയെ തുടർന്ന് പദ്ധതി പിന്നീട് ഉപേക്ഷിച്ചു. എന്നാൽ നിയമത്തിൽ ഭേദഗതി വരുത്തിയ ശേഷം ആധാർ വിവരങ്ങൾ ശേഖരിക്കാം എന്ന കഴിഞ്ഞ വർഷത്തെ സുപ്രീം കോടതി വിധിക്ക് പിന്നാലെ പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ആരംഭിച്ചു.
നിയമം യാഥാർഥ്യം ആകുന്നതോടെ വ്യാജ വോട്ടർമാരെ വോട്ടർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ കഴിയുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.