തട്ടിപ്പുനടത്തിയവർ ഫോണിൽ വിളിച്ചിരുന്നു; പ്രതികളെ നേരിട്ട് കണ്ടിട്ടില്ല: നടന്‍ ധര്‍മജൻ

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടന്‍ ധര്‍മജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് തട്ടിപ്പു നടത്തിയയാള്‍ക്ക് തന്റെ നമ്പര്‍ കൊടുത്തതെന്ന് ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഷ്‌കര്‍ അലി എന്ന് പരിയപ്പെടുത്തിയയാളാണ് വിളിച്ചത്. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തണം എന്നാവശ്യപ്പെട്ടാണ് വിളിച്ചത്. മിയയുടെയും ഷംന കാസിമന്റെയും നമ്പര്‍ ചോദിച്ചു. രണ്ടുമൂന്നു തവണ വിളിച്ചു. പൊലീസിനെ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ വിളിച്ച നമ്പര്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു എന്നും ധര്‍മജന്‍ പറഞ്ഞു.

‘സീരിയസ് ആയിട്ടുള്ള വിളിയായിട്ട് തോന്നിയില്ല. കോടികള്‍ കടത്തുന്ന കാര്യമാണ് പറഞ്ഞത്. ഇവരെ നേരിട്ട് കണ്ടിട്ടില്ല. കുടുംബത്തോടെ ഇരിക്കുന്ന സമയത്താണ് ഇവര്‍ വിളിച്ചത്. പതിനാല് കോടിരൂപ എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ കണ്ടിട്ടുപോലുമില്ല’- ധര്‍മജന്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ സമയത്താണ് വിളിച്ചത്. താന്‍ ഇതുവരെ ഷംനയെയും മിയയെയും വിളിച്ചിട്ടില്ല. എന്തിനാണ് ഷാജി പട്ടിക്കര തന്റെ നമ്പര്‍ കൊടുത്തത് എന്ന് തനിക്കറിയില്ലെന്നും പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിയുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.