തൃശൂർ: കൊറോണ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ നഗരസഭാ മേയറും ഡപ്യൂട്ടി മേയറുമടക്കം 17 പേർ ക്വാറൻ്റയിനിൽ പോയതോടെ നഗരത്തിൽ കൊറോണഭീതി വർധിച്ചു. മേയർ, ഡപ്യൂട്ടി മേയർ, അഞ്ച് സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാൻമാർ, മൂന്ന് കൗൺസിലർമാർ, അഞ്ച് ജീവനക്കാർ എന്നിവരാണ് ക്വാറൻ്റയിനിൽ പോയത്. മെഡിക്കൽ ബോർഡിൻ്റെ നിർദ്ദേശാനുസരണം 14 ദിവസത്തേക്കാണ് ഇവർ ക്വാറൻ്റയിനിൽ പോയത്. നേരത്തേ കൊറോണ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ ക്യഷി മന്ത്രി സുനിൽകുമാർ ക്വാൻ്റീനിൽ പോയിരുന്നു.
കഴിഞ്ഞ ദിവസമാണ് തൃശൂർ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചത്. ജൂൺ 15 ന് ഇവർ പങ്കെടുത്ത യോഗത്തിൽ സംബന്ധിച്ച് അടുത്തിടപഴകിയവരാണ് ക്വാറൻ്റീനിൽ പോകാൻ മെഡിക്കൽ ബോർഡ് നിർദേശിച്ചത്. തുടർന്നാണ് യോഗത്തിൽ സംബന്ധിച്ച കൃഷിമന്ത്രി വി എസ് സുനിൽകുമാർ മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. കൊറോണ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തക അഞ്ചുമിനിറ്റോളം യോഗത്തിൽ സംസാരിച്ചിരുന്നു. മന്ത്രിക്ക് ഇവർ നേരിട്ട് പേപ്പറും കൈമാറിയിരുന്നു.
അതേ സമയം നിരീക്ഷണത്തിലായിരുന്ന മന്ത്രി സുനിൽ കുമാറിന്റെ ഇന്നത്തെ കൊറോണ പരിശോധന ഫലം നെഗറ്റീവാണ്.രാവിലെയാണ് മന്ത്രിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെയും പരിശോധന ഫലം നെഗറ്റീവാണ്. സമ്പർക്കമുണ്ടായ ദിവസം മുതൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാനാണ് മന്ത്രി അടക്കമുള്ളവരോട് മെഡിക്കൽ ബോർഡ് നിർദേശിച്ചിരിക്കുന്നത്. അതിനാൽ മന്ത്രിക്ക് ഇനി 7 ദിവസം നിരീക്ഷണത്തിൽ ഇരുന്നാൽ മതി. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ റൂം ക്വാറന്‍റീനിലാണ് മന്ത്രി.
എന്നാൽ മേയർ അടക്കമുള്ളവർ കൊറോണ ബാധിതരുമായി സമ്പർക്കം പുലർത്തിയെന്ന് തെളിഞ്ഞിട്ടും മെഡിക്കൽ ബോർഡ് നിർദേശിക്കുന്നതു വരെ ക്വാറൻ്റീനിൽ പോകാഞ്ഞത് തികഞ്ഞ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ കുറ്റപ്പെടുത്തി.