
മൂന്നാര്‍: രാജമലയ്ക്ക് സമീപത്ത് നിന്ന് വനംവകുപ്പ് പിടികൂടിയ കടുവയെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു. ജനവാസ മേഖലയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് കടുവയെ തുറന്നുവിട്ടത്. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്നറിയാന്‍ കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. കടുവയുടെ തിമിരം ബാധിച്ച ഇടതുകണ്ണിന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.
കടുവയുടെ സാന്നിദ്ധ്യം കുറവുള്ളതും ഇരകള്‍ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നുവിട്ടാല്‍ പിടികൂടിയ കടുവയ്ക്ക് അതിജീവിയ്ക്കാനാകുമെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കടുവയെ കാട്ടിലേക്ക് തുറന്നുവിട്ടത്. കടുവയ്ക്ക് തിമിരം ബാധിച്ചതിനാല്‍ ഉടന്‍ കാട്ടിലേക്ക് വിടേണ്ട എന്നായിരുന്നു നേരത്തെ വനംവകുപ്പിന്റെ തീരുമാനം.
രണ്ട് ദിവസം മുമ്പാണ് വനം വകുപ്പിന്റെ കെണിയില്‍ കടുവ കുടുങ്ങിയത്. രാജമലയ്ക്ക് സമീപമുള്ള നൈമക്കാടും പരിസരഭാഗങ്ങളിലും ഇറങ്ങിയ കടുവ വീടുകളിലെ തൊഴുത്തില്‍ കെട്ടിയിരുന്ന 13 പശുക്കളടക്കം നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വനംവകുപ്പ് പ്രദേശത്ത് കൂടുകള്‍ സ്ഥാപിക്കുകയും അതില്‍ കടുവ കുടുങ്ങുകയും ചെയ്തത്.