
തിരുവനന്തപുരം: പതിനായിരക്കണക്കിന് ജനഹൃദയങ്ങളുടെ ആദരവ് ഏറ്റുവാങ്ങി മടങ്ങിയ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്തെ മണ്ണില്‍ ഇനി അന്ത്യനിദ്ര. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് കോടിയേരിയുടെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് ചിതയിലേക്ക് കൊണ്ടുപോയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്.
മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, നേതാക്കളായ എ.വിജയരാഘവന്‍, പി.കെ.ശ്രീമതി, എം.എ ബേബി എന്നിവര്‍ വിലാപയാത്രയെ കാല്‍നടയായി അനുഗമിച്ചു.
അഴീക്കോടന്‍ മന്ദിരത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ തുടങ്ങിയവരും കോടിയേരിക്ക് ആദരമര്‍പ്പിച്ചു.
ഇന്നലെ ഉച്ചയോടെ ചെന്നൈയില്‍ നിന്നെത്തിയ ഭൗതികശരീരം ആദ്യ തലശ്ശേരി ടൗണ്‍ ഹാളിലായിരുന്നു പൊതുദര്‍ശനത്തിന് വെച്ചത്. ഇവിടേയ്ക്ക് വന്‍ ജനപ്രവാഹമായിരുന്നു. രാത്രിയോടെ മൃതദേഹം കോടിയേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം പാര്‍ട്ടി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലേക്ക് എത്തിച്ചത്.