Home Featured പിന്തുണ നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്ക്; ഏറ്റവും യോഗ്യന്‍ രാഹുല്‍ ഗാന്ധിയെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍

പിന്തുണ നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്ക്; ഏറ്റവും യോഗ്യന്‍ രാഹുല്‍ ഗാന്ധിയെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍

0
പിന്തുണ നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്ക്; ഏറ്റവും യോഗ്യന്‍ രാഹുല്‍ ഗാന്ധിയെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് കേരള നേതാക്കള്‍. രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റാകണമെന്നാണ് ജനങ്ങളുടെ പൊതുവികാരമെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിച്ച പിന്തുണ ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുന്നുണ്ടോ എന്നത് അദ്ദേഹം വ്യക്തമാക്കട്ടെ. കേരള ഘടകം പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരുപേരും മുന്നോട്ടുവെച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ പിന്തുണ രാഹുലിനാണെന്ന് കെ.മുരളീധരന്‍ എം.പിയും പറഞ്ഞു. നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്കേ വോട്ടുചെയ്യുകയുള്ളൂ. രാഹുല്‍ അധ്യക്ഷനാകണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അദ്ദേഹം താല്‍പര്യം കാട്ടാത്തതുമാത്രമാണ് പ്രയാസമെന്നും മുരളീധരന്‍ പറഞ്ഞു.

അധ്യക്ഷനാകാന്‍ രാഹുല്‍ ഗാന്ധിയാണ് ഏറ്റവും യോഗ്യനെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രാഹുലിനൊപ്പമാണ്. ശശി തരൂര്‍ മത്സരിക്കുന്നുവെന്ന് മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂ. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഗൗരവത്തോടെ കാണുന്നില്ല. തരൂര്‍ ഉള്‍പ്പെടെ ആര്‍ക്കും മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മത്സരിക്കാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അനുമതി നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുണ്ടായിരിക്കില്ലെന്നും അറിയിച്ചിരുന്നു. തിങ്കളാഴ്ച ശശി തരൂര്‍ സോണിയാഗാന്ധിയെ ഡല്‍ഹിയിലെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. തരൂര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്നാണ് അശോക് ഗെഹ്‌ലോട്ടും ശശി തരൂരും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here