
കൊച്ചി: സിനിമാ, സീരിയൽ നടൻ വി.പി. ഖാലിദ് അന്തരിച്ചു. ഷൂട്ടിങ്ങിനിടെ വൈക്കത്ത് ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയ ഇദ്ദേഹം ഏറെ നേരമായിട്ടും വരാതിരുന്നതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
തലയ്ക്ക് പരിക്കുണ്ട്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. കൊച്ചിൻ നാഗേഷ് എന്നാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്.
ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളിൽ വേഷമിട്ടായിരുന്നു തുടക്കം. നാടകങ്ങളിൽ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി. 1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് സിനിമയിലെത്തുന്നത്.
‘മറിമായം’ എന്ന ഹാസ്യപരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ , ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവർ മക്കളാണ്.