
ന്യൂഡെല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസില്‍ നിലപാട് മാറ്റി സര്‍ക്കാര്‍. രൂപേഷിനെതിരെ യു.എ.പി.എ പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. സര്‍ക്കാരിന്റെ അപേക്ഷ ജസ്റ്റിസ് എം.ആര്‍. ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
വളയം, കുറ്റിയാടി പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യു.എ.പി.എ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അല്ല ഹൈക്കോടതി നടപടിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013-ല്‍ കുറ്റിയാടി പൊലീസ് സ്‌റ്റേഷനിലെ രണ്ടു കേസിലും 2014 -ല്‍ വളയം പൊലീസ് സ്‌റ്റേഷനില്‍ ഒരു കേസിലുമാണ് രൂപേഷിനെതിരെ യു.എ.പി.എ നിയമം ചുമത്തിയിരുന്നത്. എന്നാല്‍ യു.എ.പി.എ അതോറിറ്റിയില്‍ നിന്ന് പ്രോസിക്യുഷന്‍ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ അനുകൂല ഉത്തരവുകള്‍ പുറപ്പടുവിക്കുകയായിരുന്നു.
ഈ ഉത്തരവ് റദ്ദാക്കണമെന്നും രൂപേഷിനെതിരെ യു.എ.പി.എ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജിയില്‍ ജസ്റ്റിസ് എം.ആര്‍.ഷാ, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. സെപ്റ്റംബര്‍ 19 നകം മറുപടി നല്‍കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.