ഫോണില്‍ വിളിച്ചത് സ്മൃതി ഇറാനിയെന്ന് അറിഞ്ഞില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ അന്വേഷണം

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ശബ്ദം ഫോണില്‍ തിരിച്ചറിയാതിരുന്ന ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയെന്ന കുറ്റമാണ് അന്വേഷിക്കുന്നത്.

ഓഗസ്റ്റ് 27-ാം തീയതി മുസാഫിര്‍ ഖാന തെഹ്‌സിലിനു കീഴിലുള്ള പൂരൈ പഹല്‍വാന്‍ ഗ്രാമത്തില്‍ താമസിക്കുന്നയാള്‍ സ്മൃതി ഇറാനിക്ക് നല്‍കിയ പരാതിയാണ് സംഭവത്തിന് ആധാരം. അധ്യാപകനായ അച്ഛന്റെ മരണശേഷം മാതാവിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ഓഫീസിലെ ക്ലര്‍ക്കായ ദീപക് എന്നയാളാണ് ഇതിന് കാരണമെന്നും പരാതിക്കാരനായ കരുണേഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യം അന്വേഷിക്കാനായാണ് മന്ത്രി ക്ലര്‍ക്കിനെ നേരിട്ട് വിളിച്ചത്. എന്നാല്‍ ഇയാള്‍ക്ക് മന്ത്രിയുടെ ശബ്ദം തിരിച്ചറിയാനായില്ല.

ഇതോടെ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ചീഫ് ഡെവലെപ്പ്‌മെന്റ് ഓഫീസര്‍ ഫോണ്‍ വാങ്ങി ദീപക്കിനോട് തന്നെ ഓഫീസിലെത്തി കാണാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുസാഫിര്‍ഖാന സബി ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് സിഡിഒ അറിയിച്ചു.