
കൊല്ലം: ഡീസല്‍ പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വ്വീസുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. “കെ.എസ്.ആർ.ടി.സി മരണത്തിലേക്ക് അടുക്കുകയാണ്.അതിന്റെ സൂചനയാണ് സർവീസ് നിർത്തലാക്കൽ. ലാഭത്തിലുള്ള സർവീസുകൾ സ്വിഫ്റ്റിലാക്കി. കെ.എസ്.ആർ.ടി.സിയുടെ നഷ്ടം 5 ഇരട്ടിയായി ഉയർന്നു. ഇത് തീവ്രവലതുപക്ഷ സമീപനമാണ്.കെ എസ് ആർ ടി സിയെ അടച്ചുപൂട്ടാനാണ് നീക്ക”മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ സർവീസ് നടത്തൂ എന്ന് കെഎസ്ആർടിസി വ്യക്തമാക്കി.
ഞായറാഴ്ച ഓർഡിനറി ബസ്സുകൾ പൂർണമായും നിർത്തി വയ്ക്കും. എണ്ണ കമ്പനികൾക്ക് വൻ തുക കുടിശ്ശിക ആയതിനെ തുടർന്ന് ഡീസൽ ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 135 കോടി രൂപയാണ് എണ്ണ കമ്പനികൾക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.
ആവശ്യത്തിന് ഡീസൽ സ്റ്റോക്ക് ചെയ്യാത്തത് മാനേജ്മെന്‍റിന്‍റെ വീഴ്ചയാണെന്ന് പ്രതിപക്ഷ യൂണിയനുകൾ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഗതാഗത മന്ത്രിയാണ് ഉത്തരവാദിയെന്ന ആക്ഷേപവുമായി ഭരണാനുകൂല യൂണിയനായ എഐടിയുസിയും രംഗത്തെത്തിയിട്ടുണ്ട്. ഡീസല്‍ പ്രതിസന്ധി മറികടക്കാനുള്ള നടപടി സ്വീകരിക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചു.
സാമ്പത്തിക പ്രതിസന്ധി നീണ്ടു പോയാൽ കെഎസ്ആര്‍ടിസിയുടെ ഒരു സർവീസും അയക്കാനാകാത്ത അവസ്ഥയുണ്ടാകും. മന്ത്രിയുടെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജു ആരോപിച്ചു