
കൊച്ചി: തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കെ എസ് അരുൺകുമാർ മത്സരിക്കും. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ, മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് എന്നിവർ യോഗത്തിൽ സംബന്ധിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന അരുൺകുമാർ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഹൈക്കോടതിയിലെ അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റുമാണ് നിലവിൽ അരുൺകുമാർ.
തൃക്കാക്കര മണ്ഡലവും സ്വന്തമാക്കി 100 സീറ്റുകളോടെ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. സമുദായിക സമവാക്യങ്ങൾ, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ പരിഗണിച്ച് ശക്തനായ ഒരു സ്ഥാനാർത്ഥി എന്നതാണ് ഇടത് പാളയത്തിൽ നടക്കുന്ന ചർച്ചകൾ.
അതേസമയം ഇന്നോ നാളെയോ സ്ഥാനാർഥിയെ തീരുമാനിക്കാനാണ് ബിജെപിയുടെയും നീക്കം. എ എൻ രാധാകൃഷ്ണൻ അടക്കമുള്ളവരുടെ പേരുകളാണ് പരിഗണിക്കുന്നത്.