
തമിഴ്നാട്ടിലെ മധുരയിൽ വോട്ട് ചെയ്യാൻ ഹിജാബ്ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ബൂത്ത് ഏജന്റ് തടഞ്ഞു. ഹിജാബ് ധരിച്ച് പോളിങ് ബൂത്തിൽ കയറരുത് എന്നായിരുന്നു ഇയാൾ പറഞ്ഞത്.
നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. മധുരയിലെ വോട്ടിങ് സെന്ററിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ നിർബന്ധിച്ച് ഇയാൾ പുറത്താക്കുകയായിരുന്നു.സംഭവത്തിൽ ഡിഎംകെയും എഡിഎംകെയും വിഷയത്തിൽ എതിർപ്പ് പ്രകടപ്പിച്ചതോടെ ബൂത്ത് ഏജന്റായ ഗിരിജനെ പൊലീസ് ബൂത്തിൽ നിന്ന് മാറാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡെക്കാൻ ഹോറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പ്രകാരം, വോട്ടർ ലിസ്റ്റ് പരിശോധിച്ച ഇയാൾ, ഇത്തരത്തിൽ മുഖം മറച്ച് വരുന്നവരെ എങ്ങനെ തിരിച്ചറിയുമെന്നാണ് ചോദിക്കുന്നത്. അതേസമയം ബിജെപി നിലാപാട് തള്ളി ഡിഎംകെ രംഗത്തെത്തി. ബിജെപിയുടെ ഇത്തരം കോമാളിത്തം തമിഴ്‌നാട് സര്‍ക്കാരോ ജനങ്ങളോ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു.
ശരിയായ ആളെ മാത്രമേ തമിഴ്നാട്ടിലെ ജനങ്ങൾ തെരഞ്ഞെടുക്കൂവെന്നും അദ്ദേഹം എഎൻഐയോട് പ്രതികരിച്ചു. മനുഷ്യർ മനുഷ്യർക്കെതിരെ മതത്തിന്റെ പേരിൽ തിരിയുന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്, ഒരു സ്ത്രീ എന്ത് ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. കർണാടകയിലെ ഹിജാബ് വിവാദത്തിന്റെ തുടർച്ചയായുള്ള പ്രതിഫലനങ്ങളാണ് തമിഴ്നാട്ടിലും പ്രകടമാകുന്നത്.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധിക്കായുള്ള കാത്തിരിപ്പിലാണ് കേളേജുകളും വിദ്യാർത്ഥികളും. നിലവിൽ ഹിജാബോ, കാവി തലപ്പാവോ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കേണ്ടെന്ന നിലപാടാണ് അധികൃത സ്വീകരിക്കുന്നത്.