ചെന്നൈ: മെഡിക്കൽ ബിരുദമെന്ന സ്വപ്നമുപേക്ഷിച്ച് പുതുതലമുറയ്ക്ക് അവസരം നൽകാൻ എംബിബിഎസ് സീറ്റു വിട്ടുകൊടുത്ത് മുൻ അധ്യാപകൻ. അഖിലേന്ത്യാ പ്രവേശന പരീക്ഷ (നീറ്റ്) ജയിച്ച് റാങ്ക് പട്ടികയിലിടം നേടിയ ധർമപുരി സ്വദേശിയായ കെ. ശിവപ്രകാശമാണ് (61) മെഡിക്കൽ വിദ്യാർഥിയായ മകന്റെ ഉപദേശത്തെത്തുടർന്ന് സീറ്റുപേക്ഷിച്ചത്.ചെന്നൈയിലെ ഓമന്തുരാർ ആശുപത്രിയിൽ നടന്ന കൗൺസലിങ്ങിൽ ലഭിച്ച സീറ്റ് ഉപേക്ഷിച്ച് ശിവപ്രകാശം ‘അധ്യാപകനായി’ മടങ്ങി. സർക്കാർ സ്കൂളിൽനിന്ന് അധ്യാപകനായ വിരമിച്ച ശിവപ്രകാശത്തിന് ഡോക്ടറാകണമെന്നത് കുട്ടിക്കാലംമുതലുള്ള സ്വപ്നമായിരുന്നു.
നീറ്റ് യോഗ്യതാപരീക്ഷയ്ക്ക് പ്രായപരിധിയില്ലാത്തതിനാൽ കഴിഞ്ഞവർഷം പരീക്ഷയെഴുതി റാങ്ക് പട്ടികയിൽ ഇടംനേടി. സർക്കാർ സ്കൂളിൽ പഠിച്ച ശിവപ്രകാശത്തിന് 7.5 ശതമാനം പ്രത്യേക സംവരണപ്രകാരം റാങ്ക് പട്ടികയിൽ 349-ാം സ്ഥാനം ലഭിച്ചു. ഇതനുസരിച്ച് 437 പേർക്ക് എം.ബി.ബി.എസ്. പ്രവേശനം ഉറപ്പായിരുന്നു. എന്നാൽ, ആ സീറ്റ് വിട്ടുകൊടുത്ത് സർക്കാർ സ്കൂളിൽ പഠിച്ച മറ്റൊരു യുവവിദ്യാർഥിക്ക് അവസരം നൽകാനായിരുന്നു കന്യാകുമാരി മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന മകൻ ശിവപ്രകാശത്തെ ഉപദേശിച്ചത്.”മെഡിക്കൽ പ്രവേശനം നേടിയാലും പ്രായാധിക്യം കാരണം പത്തോ ഇരുപതോ വർഷമേ തനിക്ക് സേവനമനുഷ്ഠിക്കാനാകൂ. എന്നാൽ, ചെറുപ്പക്കാരായവർക്ക് 50 വർഷത്തോളം ഡോക്ടറായി ജനങ്ങളെ സേവിക്കാനാകും.
വിരമിച്ച ഒരു സർക്കാർ സ്കൂൾ അധ്യാപകൻ എന്നനിലയ്ക്ക് മറ്റൊരു വിദ്യാർഥിയുടെ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. താൻ കാരണം, ഒരു വിദ്യാർഥിക്ക് സീറ്റു ലഭിച്ചല്ലോയെന്ന സന്തോഷത്തിൽ തിരിച്ചുപോകുന്നു.” -ശിവപ്രകാശം പറഞ്ഞു.താൻ പഠിപ്പിച്ച, സീറ്റുനേടിയ ഒരു വിദ്യാർഥിയെ കൗൺസലിങ് നടപടികൾ പൂർത്തിയാക്കാൻ സഹായിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. സുവോളജി ബിരുദധാരിയായ ശിവപ്രകാശം ധർമപുരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്നാണ് അധ്യാപകനായി വിരമിച്ചത്.