Home National പ്രിയങ്കയ്ക്കും രാഹുലിനും ലഖിംപൂര്‍ സന്ദര്‍ശിക്കാൻ ഒടുവില്‍ അനുമതി നല്‍കി യുപി സര്‍ക്കാര്‍

പ്രിയങ്കയ്ക്കും രാഹുലിനും ലഖിംപൂര്‍ സന്ദര്‍ശിക്കാൻ ഒടുവില്‍ അനുമതി നല്‍കി യുപി സര്‍ക്കാര്‍

0

ലഖ്നൗ: കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ലഖിംപൂരിലേക്ക് പോകാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി. ഇവരുവര്‍ക്കും ഒപ്പം മൂന്ന് പേര്‍ക്ക് കൂടി ലഖിംപൂരിലേക്ക് പോകാം. യു.പി ആഭ്യന്തരവകുപ്പാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.

നേരത്തെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്തൊക്കെ തടസം നേരിടേണ്ടിവന്നാലും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ ലഖിംപൂരിലേക്ക് എത്തുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെയാണ് യുപി സര്‍ക്കാര്‍ തീരുമാനത്തില്‍ അയവ് വരുത്തിയത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് രാഹുലിനും സംഘത്തിനും അനുമതി നിഷേധിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ വേണ്ടി വന്നാല്‍ രാഹുല്‍ ഒറ്റയ്ക്ക് പോകുമെന്നും രാഹുലിന്റെ സന്ദര്‍ശനത്തിന് നിരോധനാജ്ഞ തടസമല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

അതേസമയം, ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്ഐആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ് ഐ ആറില്‍ പറയുന്നു.

കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്. എന്നാല്‍, മന്ത്രിയുടെ മകനെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here