സ്വകാര്യ ആശുപത്രികൾക്ക് പണം വാങ്ങി വാക്സിൻ നൽകാനുള്ള നീക്കം പാളുന്നു ; ‘പ്ലാൻ ബി’ പരീക്ഷണത്തിന് സർക്കാർ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ക്ക് പണം വാങ്ങി വാക്സീന്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പാളുന്നു. സര്‍ക്കാര്‍ വാങ്ങിയ 10 ലക്ഷം ഡോസ് വാക്സീനില്‍ ഇതുവരെ സ്വകാര്യ ആശുപത്രികള്‍ വാങ്ങിയത് 7000ല്‍ താഴെ ഡോസ് മാത്രം. പണം കൊടുത്ത് വാക്സീന്‍ വാങ്ങാന്‍ ആളില്ലാതായതോടെ, ഇത് ജനങ്ങളെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കാനാണ് സര്‍ക്കാര്‍ നീക്കം.

വാക്സീനേഷന്‍ വേഗം വര്‍ധിപ്പിക്കാനാണ്, 126 കോടി രൂപ ചെലവാക്കി 20 ലക്ഷം ഡോസ് സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിന് പണം നല്‍കണം.

സര്‍ക്കാര്‍ വാങ്ങിക്കൊടുക്കുന്ന വാക്സീന്‍ ജനം പണം കൊടുത്ത് എടുക്കണം എന്നതായതോടെ പദ്ധതി പാളി. സൗജന്യ വാക്സിന്‍ സുലഭമായതോടെ സ്വകാര്യ മേഖലയില്‍ വാക്സീനെടുക്കാന്‍ ആളും കുറഞ്ഞു. സര്‍ക്കാര്‍ വാങ്ങിയ പത്തു ലക്ഷം ഡോസ് കേരളത്തിലെത്തി ഒരു മാസമാകുമ്പോള്‍ 9,93,879 ഡോസും കെഎംഎസ്സിഎല്ലില്‍ തന്നെ കെട്ടിക്കിടക്കുകയാണ്.

ഇനി പ്ലാന്‍ ബി

വാക്സീന്‍ വാങ്ങാന്‍ ആളില്ലാതായതോടെ പുതിയ വഴി തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്പോണ്‍സര്‍ എ ജാബ് എന്ന പേരില്‍ ഈ ഡോസുകള്‍ സ്പോണ്‍സര്‍ ചെയ്യിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നേരത്തെ വാക്സീന്‍ ചലഞ്ചിലൂടെ 170 കോടിയോളം രൂപ പിരിഞ്ഞു കിട്ടിയിരുന്നു. ഈ തുകയടക്കം ചേര്‍ത്ത് സബ്സിഡി നല്‍കിയിരുന്നെങ്കില്‍ സര്‍വ്വീസ് ചാര്‍ജ് മാത്രമീടാക്കി വാക്സീന്‍ വിതരണം ചെയ്യാമെന്ന് സ്വകാര്യ ആശുപത്രികള്‍ മുന്‍പ് നിര്‍ദ്ദേശം വെച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇത് അംഗീകരിച്ചിരുന്നില്ല.

സ്പോണ്‍സര്‍ ചെയ്യിക്കുന്നതിലൂടെ കൈയിലുള്ള വാക്സീന്‍ ഒരു മാസം കൊണ്ട് തീര്‍ക്കാനാകുമെന്നാണ് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ കണക്കുകൂട്ടുന്നത്. അതേസമയം, വാക്സീന്‍ ചലഞ്ചിലൂടെ പണം ലഭിച്ചിട്ടും, സര്‍ക്കാര്‍ പണം വാങ്ങുന്നുവെന്ന ആരോപണം ധനവകുപ്പ് തള്ളുകയാണ്. തുക കൊറോണ പ്രതിരോധ ആവശ്യങ്ങള്‍ക്ക് തന്നെ ചെലവഴിച്ചതായാണ് വകുപ്പിന്റെ വിശദീകരണം.