റൊണാള്‍ഡോ കുപ്പിമാറ്റിയ വകയില്‍ ബഹുരാഷ്ട്ര കമ്പനിയായ കൊക്കോകോളയക്ക് നഷ്ടം 400 കോടി

മ്യൂണിക്: യൂറോ കപ്പിലെ വാര്‍ത്താ സമ്മേളത്തിനിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ മുന്‍പിലുണ്ടായിരുന്ന കൊക്കോ കോളയുടെ രണ്ട് കുപ്പികള്‍ എടുത്ത് മാറ്റിയതിനെ തുടര്‍ന്ന് ബഹുരാഷ്ട്ര കമ്പനിക്ക് നഷ്ടം 400 കോടി രൂപ. റൊണാള്‍ഡോയുടെ ഈ നടപടിയെ തുടര്‍ന്ന് കൊക്കോ കോള കമ്പനിയുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ഹംഗറിക്കെതിരായ മത്സരത്തിന് മുന്‍പാണ് കോച്ചിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ റൊണാള്‍ഡോ തന്റെ മുന്നില്‍ വച്ചിരുന്ന കൊക്കോ കോളയുടെ രണ്ട് കുപ്പികള്‍ എടുത്ത് മാറ്റുകയും പകരം വെള്ളകുപ്പികള്‍ ഉയര്‍ത്തി കാണിച്ച് വെള്ളമാണ് കുടിക്കേണ്ടതെന്ന് പറയുകയും ചെയ്തത്. ഇത് സാമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ കമ്പനിക്ക് തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ഓഹരി വിപണിയിലെ മൂല്യം 1.6 ശതമാനമായി ഇടിഞ്ഞു. വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് 73.02 ഡോളറായിരുന്ന വിപണി മൂല്യം 71.85 ആയി ഇടിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതേ തുടര്‍ന്ന് 400 കോടി കൊക്കോ കോളയക്ക് നഷ്ടമായി എന്നും പറയുന്നു. യൂറോ കപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍ കൂടിയായ കൊക്കോ കോളയ്ക്ക് താരത്തിന്റെ പ്രവൃത്തി വലിയ തിരിച്ചടിയായിരിക്കുകയാണ്.