കണ്ണൂർ: മൂന്നു വയസുകാരി മകളെ ഉപേക്ഷിച്ച് യുവാവിനൊപ്പം മുങ്ങിയ യുവതി എത്തിപ്പെട്ടത് മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ. കുഞ്ഞിമംഗലം സ്വദേശിയായ 21കാരിയെ ഒടുവിൽ പോലീസ് മോചിപ്പിച്ചു. ഗെറ്റ് ടുഗദർ എന്നറിയപ്പെടുന്ന സംഘത്തിന്റെ റാക്കറ്റിൽ അകപ്പെട്ട യുവതിയെ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് രക്ഷിച്ചത്. തളിപ്പറമ്പ് ഡി വൈ എസ് പി കെഇ പ്രേമ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ രക്ഷിച്ചത്.
ഷെയർ ചാറ്റിലുടെ പരിചയപ്പെട്ട പാലക്കാട് സ്വദേശി ഇർഷാദാണ് യുവതിയെ കെണിയിലാക്കിയത്. ഇക്കഴിഞ്ഞ 29 നാണ് യുവതി മൂന്നു വയസുള്ള മകളെയും ഉപേക്ഷിച്ച്, വീട്ടിൽ നിന്നും അഞ്ചു പവനോളം വരുന്ന ആഭരണങ്ങളുമായാണ് പോയത്. സംഭവത്തെ തുടർന്ന് യുവതിയുടെ അമ്മ പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി കർണാടകയിൽ ഉണ്ടെന്ന് വ്യക്തമായി. ഒടുവിൽ ഗോകർണത്തിനടുത്ത് ബീച്ചിലെ കുടിലിലാണ് യുവതിയെ കണ്ടെത്തിയത്. അവിടെ നിന്നാണ് മോചിപ്പിച്ച് നാട്ടിലെത്തിച്ചത്. ഇർഷാദാണ് യുവതിയെ ഗോകർണത്ത് എത്തിച്ചത്.
യുവതിയെ ഇർഷാദ് പിന്നീട് അമൽനാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവർക്ക് കൈമാറിയെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. വീട്ടിൽ നിന്നും കടന്നു കളഞ്ഞ യുവതി ആദ്യം എത്തിയത് തമിഴ്നാട്ടിലെ സേലത്താണ്. അവിടെ വച്ച് തട്ടുകടക്കാരന്റെ ഫോൺ ഉപയോഗിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് തട്ടുകടക്കാരന്റെ നമ്പർ കണ്ടെത്തി. അയാളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. പിന്നീട് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു.
പ്രിൻസിപ്പൽ എസ് ഐ കെടി ബിജിത്ത്, എസ് ഐ എംവി ശരണ്യ, എ എസ് ഐ ടോമി, സി പി ഒ വിനയൻ എന്നിവർ അടങ്ങിയ സംഘമാണ് യുവതിയെ പിന്തുടർന്നത്. സൈബർ സെൽ വിദഗ്ധരായ സൂരജ്, അനൂപ്, സുജേഷ് എന്നിവരുടെ സഹായത്തോടെ ആയിരുന്നു അന്വേഷണം.