തിരുവനന്തപുരത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന്‍ വിപിന്‍ (32)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരയ്‌ക്കായിരുന്നു സംഭവം. വീട്ടിനുള്ളിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ശ്വാസം മുട്ടിച്ചാണ് വിപിൻ അമ്മയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. വിപിനെ വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മോഹനകുമാരിയെ കൊലച്ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാരായമുട്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന വിപിന്റെ കുറിപ്പ് വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഭാര്യയും കുട്ടിയുമാണ് വിപിനുള്ളത്.

ഭാര്യയുമായി മോഹനകുമാരി സ്ഥിരം വഴക്കിടാറുണ്ടായിരുന്നു. ഇതിന്റെ പേരിൽ വിപിനും അമ്മയും തമ്മിൽ നിരന്തരം കലഹിച്ചിരുന്നുവെന്നും അയൽക്കാർ പറയുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.