ഷിഗെല്ല രോഗ വ്യാപനമുണ്ടായത് വെള്ളത്തിലൂടെ; പ്രാഥമിക പഠന റിപ്പോർട്ട്

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗ വ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം കോട്ടാംപറമ്പ് മേഖലയിൽ ഷിഗെല്ലയുടെ ഉറവിടം എങ്ങനെയാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡിഎംഒ.

കോഴിക്കോട് ജില്ലയിൽ ഇതുവരെ 52 പേരിൽ ഷിഗെല്ല രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വയസിന് താഴെയുള്ള രണ്ട് കുട്ടികൾ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടാംപറമ്പ് പ്രദേശത്ത് നിന്ന് വെള്ളത്തിൻറേയും ഭക്ഷണ പദാർത്ഥങ്ങളുടേയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൻ്റെ ഫലം അടുത്ത ദിവസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ പൂർത്തിയാക്കി.

കോട്ടാംപറമ്പിൽ 11 വയസുകാരൻ മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആറ് പേർക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു.

ചടങ്ങിൽ പങ്കെടുത്തവർക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലുള്ളത്. അതേ സമയം ഷിഗെല്ല ബാക്ടീരിയ എങ്ങനെ ഇവിടെ എത്തി എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം ഷിഗെല്ല രോഗവ്യാപനമുണ്ടായ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ആരോഗ്യവകുപ്പിൻ്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. കൈകൾ സോപ്പിട്ട് കഴുകണം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം, കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഷിഗെല്ല രോഗം പടരാതിരിക്കാൻ വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്.