ഒത്തുതീര്‍പ്പിന് തയ്യാറാകാത്ത പീഡന ഇരയെ തീകൊളുത്തി; പെണ്‍കുട്ടി മരിച്ചു ; രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

ലക്‌നൗ: സമൂഹത്തെ ഞെട്ടിച്ച പീഡനക്കേസില്‍ ഒത്തുതീര്‍പ്പിന് വിസമ്മതിച്ച പെണ്‍കുട്ടിയെ അമ്മാവനും സഹായികളും തീകൊളുത്തി. ഗുരുതരമായി പൊളളലേറ്റ പെണ്‍കുട്ടിയെ ചികിത്സയ്ക്കിടെ മരിച്ചു. ഡെല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ഓഗസ്റ്റില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ക്രൂരപീഡനം നടന്നത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് അമ്മാവനെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീടിന് സമീപത്തെ മാമ്പഴത്തോട്ടത്തില്‍ കാവല്‍ നില്‍ക്കാന്‍ എത്തിയ ഒരാളാണ് പെണ്‍കുട്ടയെ പീഡിപ്പിച്ചത്. അന്വേഷണം നടത്തിയ പൊലീസ് അന്നുതന്നെ പ്രതിയെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ പ്രതിയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുളളവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിത്തുടങ്ങി.

കേസില്‍ നിന്ന് പിന്മാറണമെന്നും പ്രതിയുമായി ഒത്തുതീര്‍പ്പിലെത്തണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ അമ്മാവനും രംഗത്തെത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് അംഗീകരിച്ചില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൊള്ളലേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്.

പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് കരുതിയത്. മരണപ്പെട്ടതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച ഉണ്ടായെന്ന് കണ്ടതോടെ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡു ചെയ്തു.