സൗദി അറേബ്യയിൽ സ്‍പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാം

റിയാദ്: തൊഴിൽ നിയമത്തിൽ സമൂലം മാറ്റം പ്രഖ്യാപിച്ച് സൗദി തൊഴിൽ മന്ത്രാലയം. നിലവിലെ കരാർ അവസാനിച്ചാൽ സ്‍പോൺസറുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിലാളിക്ക് ജോലി മാറാൻ അനുവദിക്കുന്നതാണ് പുതിയ നിയമം. മുഴുവൻ വിദേശ തൊഴിലാളികൾക്കും നിയമം ബാധകമാണ്. പുതിയ നിയമം 2021 മാർച്ച് 14ന് നടപ്പാകും. റീഎൻട്രി, ഫൈനൽ എക്സിറ്റ് നടപടികൾ സ്വയം നടത്താനും തൊഴിലാളിക്ക് കഴിയും. തൊഴിൽ മാറ്റം, റീഎൻട്രി, ഫൈനൽ എക്സിറ്റ് വിസകൾ എന്നിവ തൊഴിലാളിക്ക് ഇതുവഴി ലഭിച്ചാൽ അപ്പോൾ തന്നെ ഇക്കാര്യം തൊഴിലുടമയെ തൊഴിൽ മന്ത്രാലയം അറിയിക്കുകയും ചെയ്യും. എന്നാൽ ഈ നടപടികൾക്കൊന്നും സ്‍പോൺസറുടെ അനുമതി ആവശ്യമില്ല.

പുതിയ തൊഴിൽ നിയമപ്രകാരം കരാർ അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു ജോലിയിലേക്ക് വിദേശ തൊഴിലാളിക്ക് മാറാൻ കഴിയും. സ്പോൺസറുടെ അനുവാദം തേടാതെ റീഎൻട്രിയിൽ രാജ്യത്തിന് പുറത്തുപോകാനും തൊഴിലാളിക്ക് കഴിയും. കരാർ കാലാവധി അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതി തേടാതെ ഉടൻ ഫൈനൽ എക്സിറ്റ് വിസ നേടി നാട്ടിലേക്ക് മടങ്ങാനും സാധിക്കും.
ഈ നടപടികളെല്ലാം തൊഴിലാളിക്ക് ‘അബ്ഷിർ’, ‘ഖുവ’ എന്നീ ഓൺലൈൻ സംവിധാനങ്ങളിലൂടെ പൂർത്തിയാക്കാൻ കഴിയും