Home State കേരളത്തില്‍ കൊറോണ ബാധിതർ രണ്ടിരട്ടിയായത് 24 ദിവസത്തിനിടെ ; ആശങ്ക വളർത്തി കണക്കുകൾ

കേരളത്തില്‍ കൊറോണ ബാധിതർ രണ്ടിരട്ടിയായത് 24 ദിവസത്തിനിടെ ; ആശങ്ക വളർത്തി കണക്കുകൾ

0

ഉണ്ണിക്കുറുപ്പ്…

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ബാധിതർ രണ്ടിരട്ടിയായത് 24 ദിവസത്തിനിടെ. ആശങ്കാ ജനകമാണ് ഈ കണക്ക്. ഈ തോതിൽ വർധനവുണ്ടായാൽ രോഗികളുടെ എണ്ണം ഭീമമായി വർധിക്കുമെന്ന വ്യക്തമായ സൂചനയാണിത്. ആദ്യത്തെ 1000 പേർ രോഗികളാകായത് 118 ദിവസത്തിനിടെയാണ്. എന്നാൽ കഴിഞ്ഞ 24 ദിവസത്തിനിടെ 2000 പേര്‍ക്കാണ് കൊറോണ ബാധയുണ്ടായത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് വർധനവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനുവരി 30 നു രാജ്യത്ത് ആദ്യമായി കൊറോണ സ്ഥിരീകരിച്ച കേരളത്തില്‍ രോഗബാധിതര്‍ ആയിരം കവിഞ്ഞത് മേയ് 27ന് ആണ്. തുടര്‍ന്ന് 12 ദിവസം കൊണ്ട് (ജൂണ്‍ 8) രോഗബാധിതര്‍ 2000 കവിഞ്ഞു. ഇപ്പോള്‍ വീണ്ടും 12 ദിവസം കൊണ്ട് 3037 ല്‍ എത്തി നില്‍ക്കുകയാണ് മൊത്തം രോഗബാധിതരുടെ എണ്ണം.

Representational Image

ഇതിനൊപ്പം ഗൗരവമായി കാണേണ്ടത് സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെയും സമ്പർക്കമില്ലാതെ അങ്ങിങ്ങ് രോഗം പകരുന്നതിൻ്റെയും ചിത്രമാണ്. സമ്പർക്ക രോഗികൾ വർധിക്കുന്നുണ്ട്. ശനിയാഴ്ച മൂന്നു പേർക്കേ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായുള്ളു. എന്നാൽ കഴിഞ്ഞയാഴ്ച ചില ദിവസങ്ങളിൽ 10 പേർക്ക് വരെ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിരുന്നു. എന്നാൽ അതിനെക്കാൾ ആശങ്ക ജനിപ്പിക്കുന്നത് അങ്ങിങ്ങ് സമ്പർക്കമില്ലാതെ കൊറോണ പിടിക്കുന്നവരാണ്. ഇതിൻ്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല.

ഉറവിടം കണ്ടെത്താത്ത കൊറോണ കേസുകൾ കേരളത്തിൽ ആശങ്ക സൃഷ്ടിക്കുന്നതിൻ്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) നടത്തിയ സീറോ സർവേ. സംസ്ഥാനത്ത്
കൊറോണ വ്യാപനമുണ്ടോ എന്നറിയാനാണ് ഐ സി എം ആർ തൃശൂർ , പാലക്കാട്, എറണാകുളം ജില്ലകളിൽ സീറോ സർവേ നടത്തിയത്.ഇതിൽ നാലു പേർക്ക് പോസിറ്റീവ് കണ്ടെത്തിയിരുന്നു. രോഗ ബാധിതരുമായി നേരിട്ട് ബന്ധമില്ലാത്ത 1200 പേരിലാണ് പരിശോധന നടത്തിയത്. 400 വീതം പേരിൽ നടത്തിയ ടെസ്റ്റിൽ തൃശൂരിൽ നിന്നും 3 പേർക്കും എറണാകുളത്ത് ഒരാൾക്കും ആണ് രോഗം സ്ഥിരീകരിച്ചത്.

രോഗ വ്യാപനം കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദ വിവരങ്ങൾ സംസ്ഥാന സർക്കാർ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പഞ്ചായത്തുകളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി ഡോക്ടർ രാജന്‍ എന്‍ ഖോബ്രഗഡെ പറഞ്ഞു. പരിശോധനകൾ തുടങ്ങും നടത്തും എന്ന് ആവർത്തിച്ചു പറയുന്നതല്ലാതെ ഇക്കാര്യത്തിൽ സുതാര്യതയുള്ള നിലപാടല്ല സർക്കാർ അനുവർത്തിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.

വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ വീട്ടു നിരീക്ഷണത്തിൽ കഴിയുന്നതും രോഗം പകരനാടിയാക്കുന്നുണ്ട്. നിശ്ചിത സമയം നിരീക്ഷണത്തിൽ കഴിയാതെ നിരവധി പേർ പുറത്തിറങ്ങുന്ന ധാരാളം സംഭവങ്ങൾ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആദ്യ ഘട്ടങ്ങളിൽ പുലർത്തിയ ജാഗ്രത തുടർന്നാലേ രോഗ പകർച്ച ഫലപ്രദമായി പിടിച്ചുകെട്ടാനാവൂ.

Representational Image

കൊറോണ മരണ നിരക്ക് കുറവാണെന്നത് കേരളത്തിന് ആശ്വാസമാണ്. സംസ്ഥാനത്ത് ചികിൽസാ സൗകര്യങ്ങൾ ആവശ്യത്തിനുള്ളതിനാൽ രോഗികളാകുന്നവർക്ക് ഫലപ്രദവും കാര്യക്ഷമവുമായ ചികിത്സ ലഭിക്കുന്നുവെന്നതാണ് മരണനിരക്ക് കുറയ്ക്കുന്നത്. മാത്രവുമല്ല ഡോക്ടർമാരടക്കമുള്ള ആരോഗ്യ വിദഗ്ധർ ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രത ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കാൻ ഏറെ സഹായകരമായിട്ടുണ്ട്. അതു കൊണ്ട് തന്നെ രോഗികളുടെ എണ്ണം വർധിച്ചാലും ചികിത്സയിലൂടെ രോഗമുക്തി നേടാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

നിലവില്‍ 1450 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 1566 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഇന്നലെ രോഗം സ്ഥിരീകരിച്ച 127 പേര്‍ കൊല്ലം (24), പാലക്കാട് (23), പത്തനംതിട്ട (17), കോഴിക്കോട് (12), കോട്ടയം (11), കാസര്‍കോട് (7), തൃശൂര്‍ (6), തിരുവനന്തപുരം (5), മലപ്പുറം (5), വയനാട് (5), ആലപ്പുഴ (4), കണ്ണൂര്‍ (4), എറണാകുളം (3), ഇടുക്കി (1) എന്നീ ജില്ലകളിലാണ്. വീടുകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലുമായി 1,39,342 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. ഇന്നലെ മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 57 പേര്‍ രോഗമുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here