
കോട്ടയം: മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവ സഭാചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച അന്തരിച്ച പ്രഫ. മാത്യു ഉലകംതറ (91) യുടെ സംസ്ക്കാരം നാളെ. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ രാവിലെ പത്തിന് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിലാണ് സംസ്കാരം.
ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ തിളങ്ങിനിന്ന പ്രതിഭാ സമ്പന്നനാണ് പ്രഫ. മാത്യു ഉലകംതറ. ക്രിസ്തുഗാഥ എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടി. കെ.വി. സൈമണ് അവാർഡ്, ഉള്ളൂർ അവാർഡ് എന്നിവയടക്കം ഇരുപതോളം സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാഹിത്യ ശാസ്ത്രം, വിമർശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അമ്പതോളം കൃതികളുടെ രചയിതാവാണ്.
1931ൽ വൈക്കത്താണ് മാത്യു ഉലകംതറയുടെ ജനനം. തേവര എസ്എച്ച് കോളജിൽ മലയാളം അധ്യാപകനായി 1986 വരെ സേവനമനുഷ്ഠിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ഓണററി പ്രഫസറായിരുന്നു. 1988 മുതൽ 90 വരെ ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.
കേരള, എംജി സർവകലാശാലകളിൽ ചീഫ് എക്സാമിനർ, എക്സാമിനേഷൻ ബോർഡ് ചെയർമാൻ, പാഠപുസ്തക സമിതിയംഗം, ഓറിയന്റൽ ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.ഭാര്യ ത്രേസ്യാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ അരൂർ) വെച്ചൂച്ചിറ പുത്തേട്ട് കുടുംബാഗം. മക്കൾ: ജിയോ, ജിമ്മി, ജോയ്സ് (ഇൻഷ്വറൻസ് സർവേയർ), ജാസ്മിൻ (അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ, അതിരന്പുഴ). മരുമക്കൾ: മായ (റിട്ട. അധ്യാപിക, കെഎംഎച്ച്എം ഹൈസ്കൂൾ കരുളായി നിലന്പൂർ, തച്ചേരിൽ (വൈപ്പിൻ) ആലീസ് (റിട്ട. അധ്യാപിക മേനാംപറന്പിൽ, ചേർത്തല), ബിന്ദു പുളിക്കൽ (അയ്യന്പള്ളി), തോമസുകുട്ടി റിട്ട. അണ്ടർ സെക്രട്ടറി കണിയാംകുന്നേൽ (ചെറുവാണ്ടൂർ).