ചെന്നൈ: ഇരുപതുകാരിയായ മകളെ പീഡിപ്പിക്കാൻ ഒരുങ്ങിയ ഭർത്താവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് ഭാര്യ. ചെന്നൈ ഒട്ടേരിയിലാണ് സംഭവം. രക്തം പുരണ്ട ചുറ്റികയുമായി ഭാര്യ തന്നെ നേരിട്ട് പൊലീസിൽ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് കൺമുന്നിൽ വച്ച് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അമ്മ തലയ്ക്കടിച്ച് കൊന്നത്.രാത്രി മകളുടെ കരച്ചിൽ കേട്ട് ഉണർന്ന അമ്മ കാണുന്നത് മകളെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുന്ന ഭർത്താവിനെയാണ്. അമ്മയും ഇളയ മകനും ചേർന്ന് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇവരെ മർദിക്കുകയായിരുന്നു.
ഇതോടെയാണ് കയ്യിൽ കിട്ടിയ ചുറ്റിക കൊണ്ട് ഭർത്താവിന്റെ തലയ്ക്ക് ആഞ്ഞടിച്ചത്. പിന്നാലെ മരണം ഉറപ്പാക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. ആദ്യം കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പിന്നീട് അതുമാറ്റി സ്വയം സംരക്ഷിക്കുന്നതിനും മകളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രതിരോധത്തിനിടയിലാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. ഗുരുതര വകുപ്പുകൾ ഒഴിവാക്കി സ്വയം പ്രതിരോധിക്കുന്നതിന് ഇടയിൽ സംഭവിച്ചത് എന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്.