കൊച്ചി: നടൻ ദിലീപിനെയും കൂട്ടാളികളെയും ചോദ്യം ചെയ്യുന്നതിനിടെ സംവിധായകൻ റാഫിയെയും ക്രൈംബ്രാഞ്ച് സംഘം വിളിച്ചുവരുത്തി. ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് സമർപ്പിച്ച ശബ്ദസന്ദേശങ്ങളിൽ റാഫിയുടെ ശബ്ദവും ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചും ദിലീപ്-ബാലചന്ദ്രകുമാർ ടീമിന്റെ പിക് പോക്കറ്റ് എന്ന സിനിമയെക്കുറിച്ചും വിവരങ്ങൾ തേടാനാണ് റാഫിയെ വിളിച്ചുവരുത്തിയത്.പിക് പോക്കറ്റ് എന്ന സിനിമയുടെ തിരക്കഥ തിരുത്താൻ റാഫിയെയാണ് നിയോഗിച്ചിരുന്നത്.
2018-ലാണ് റാഫി ഇക്കാര്യം ഏറ്റത്. എന്നാൽ അടുത്തിടെ ബാലചന്ദ്രകുമാർ തന്നെ വിളിച്ച് സിനിമയിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചുവെന്ന് റാഫി മാധ്യമങ്ങളോട് പറഞ്ഞു. സിനിമ അനിയന്ത്രിതമായി നീണ്ടുപോകുന്നതിൽ അദ്ദേഹത്തിന് മാനസികവിഷമുണ്ടായിരുന്നുവെന്ന് കരുതുന്നുവെന്നും റാഫി പറഞ്ഞു.റാഫിക്ക് പുറമേ ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മാനേജരെയും ക്രൈംബ്രാഞ്ച് സംഘം വിളിച്ചുവരുത്തി. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ഓഫീസിൽ നിന്നും ലഭിച്ച വിവരങ്ങളെക്കുറിച്ച് ചോദിക്കാനാണ് മാനേജരെ വിളിച്ചുവരുത്തിയത്.