കൊച്ചി: ബിറ്റ് കോയിൻ തട്ടിപ്പുകാരൻ നിഷാദിനെ പരിചയമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. മൊറിസ് കോയിൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അനധികൃത നിക്ഷേപം തന്റെ അക്കൗണ്ടിലെത്തിയോ എന്ന പരിശോധനയാണ് ഇഡി നടത്തിയതെന്നും നടൻ സമ്മതിച്ചു. ദീർഘകാലമായി നിഷാദ് കിളിയിടുക്കലിനെ പരിചയമുണ്ടെന്ന് തന്നെയാണ് ഉണ്ണി മുകുന്ദൻ സമ്മതിക്കുന്നത്. മോറിസ് കോയിന്റെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ച കേസിലെ പ്രതിയാണ് ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ്.‘ 2019 ലാണ് നിഷാദ് അഡ്വാൻസ് നൽകിയത്. പിന്നീട് കൊറോണയും മറ്റു പ്രശ്‌നങ്ങളും മൂലം സിനിമയൊന്നും നടന്നില്ല. രണ്ടു തവണ മാത്രമാണ് നിഷാദ് എന്നെ ബന്ധപ്പെട്ടിട്ടുള്ളത്. ക്രിക്കറ്റ് ടൂർണമെന്റിന്റെ പരസ്യ ആവശ്യത്തിനായി ഒരിക്കലും പിന്നീട് സിനിമാ ആവശ്യവുമായും. നിഷാദിനെതിരെ ആരോപണങ്ങൾ ഉള്ള വിവരമൊന്നും എനിക്ക് അറിയില്ല. നിഷാദിന്റെ അക്കൗണ്ടുകൾ പരിശോധിച്ചാണ് ഇഡി എന്റെ സിനിമാ കമ്പനിയിൽ എത്തിയത്’- ഉണ്ണി മുകുന്ദൻ പറയുന്നു. എന്റെ പിതാവാണ് കാര്യങ്ങൾ നോക്കുന്നത്. പുതിയ ചിത്രമായ ‘മേപ്പടിയാ’ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തുമ്പോഴേക്കും ഇഡി ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയിരുന്നു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർക്ക് ബോധ്യം വന്നിട്ടുണ്ട്. നിഷാദിന് പണം തിരികെ കൊടുക്കുമ്പോൾ ഇഡിയുടെ നടപടിക്രമങ്ങൾ പാലിക്കണമെന്ന നിർദ്ദേശം തന്നിട്ടുണ്ട്-ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇതോടെ റെയ്ഡിലെ വസ്തുതകൾ കൂടതൽ തെളിയുകയാണ്.ഉണ്ണിമുകുന്ദൻ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ. അതിന്റെ പണമിടപാടുമായി ബന്ധപ്പെട്ട ചില പരാതികൾ ഇ.ഡിക്ക് ലഭിച്ചിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ടാണ് രണ്ട് ദിവസം മുമ്പ് രാവിലെ 11 മണിയോടെ ഒറ്റപ്പാലത്തെ വീടിനോട് ചേർന്നുള്ള ഓഫീസിലേക്ക് ഇ.ഡി. സംഘം എത്തിയത്. രണ്ട് കാറുകളിലായാണ് ഇവരെത്തിയത്. സംഘം രണ്ട് മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ഇ.ഡി. കൊച്ചി-കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.1200 കോടിരൂപയുടെ മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്നിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1200 കോടിയിലധികം രൂപ പലരിൽ നിന്നായി തട്ടിച്ച സംഭവത്തിൽ കണ്ണൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മലപ്പുറം സ്വദേശിയായ കെ നിഷാദാണ് കേസിലെ പ്രധാന പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്.സംഭവത്തിൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. കൊച്ചിയിൽ അൻസാരി നെക്സ്ടെൽ, ട്രാവൻകൂർ ബിൽഡേഴ്സ്, എലൈറ്റ് എഫ്എക്സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിങ്, സ്റ്റോക്സ് ഗ്ലോബൽ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകൾ നടന്നു. തമിഴ്‌നാട്ടിൽ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വിവിധ ആളുകളുടെ അറസ്റ്റടക്കം ഉടനുണ്ടാകുമെന്നാണ് ഇഡി നൽകുന്ന സൂചന.അതേസമയം മോറിസ് കോയിന്റെ പേരിൽ നിഷാദ് പിരിച്ച പണം ചില സിനിമകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ പണം സിനിമയിലേക്ക് ഒഴുക്കാൻ ശതകോടീശ്വരനായ വ്യവസായിയുടെ വിശ്വസ്തൻ ഇടനിലക്കാരൻ ആയെന്നാണ് സൂചന. ശതകോടീശ്വരൻ അറിയാതെയാണ് ഈ ഇടപാടുകൾ നടന്നത്. പല സിനിമാക്കാർക്കും ഇതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം. നിഷാദിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിൽ പല പ്രമുഖ സിനിമക്കാരിലേക്കും അന്വേഷണം വ്യാപിക്കാനാണ് സാധ്യത. നിഷാദ് മൗറീഷ്യസിലേക്ക് കടന്നുവെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശതകോട്വീശ്വര ബന്ധമുള്ള പ്രമുഖ വ്യക്തിത്വമാണ് നിഷാദിന് വേണ്ടി സിനിമാക്കാരുമായി സംസാരിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ വീട്ടിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടന്നിരുന്നു. സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചായിരുന്നു അന്വേഷണമെന്നും രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നടന്‍റെ വീട്ടിലും ഓഫീസിലും ഇഡി പരിശോധന നടത്തിയത്.നിഷാദ് കളിയിടുക്കിലിന് ദേശീയ അന്തർദേശീയ തലത്തിൽ ലക്ഷക്കണക്കിനു നിക്ഷേപകരുണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. മണി ചെയിൻ മാതൃകയിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാല്‍ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേര്‍ത്താല്‍ അതിന്റെ കമ്മിഷനും ലഭിക്കും.തട്ടിപ്പ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയതിന്റെ മുഖ്യസൂത്രധാരൻ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദാണെന്ന് (നിഷാദ് കളിയിടുക്കിൽ) പൊലീസും കണ്ടെത്തിയിരുന്നു. മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് നേരത്തേ രജിസ്റ്റർചെയ്ത കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യമെടുത്ത ഇയാൾ രാജ്യം വിടുകയായിരുന്നു. സൗദി വഴി മൗറീഷ്യസിൽ എത്തിയെന്നാണ് സൂചന. ബെംഗളൂരുവിലെ ലോങ്‌റിച്ച് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. കമ്പനിയിൽ നിക്ഷേപം നടത്തുന്നവർക്ക് ദിവസവും രണ്ടുമുതൽ അഞ്ചുശതമാനംവരെ പലിശ വാഗ്ദാനംചെയ്തും ക്രിപ്‌റ്റോ കറൻസി വാഗ്ദാനംചെയ്തും 1,265 കോടി പിരിച്ചെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ തുകയിൽ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്ത് മണിചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ്. ഈ പ്ലാനുകള്‍ ഇപ്പോഴും റിട്ടേണ്‍ നല്‍കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ ആയതിനാല്‍ ആളുകള്‍ മറ്റ് പ്ലാനുകളെക്കാള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. ആദ്യഘട്ടത്തില്‍ നിക്ഷേപകരായി ചേര്‍ന്ന ഭൂരിഭാഗം പേര്‍ക്കും ലാഭവിഹിതം കൃത്യമായി ലഭിച്ചതോടെ ഇവര്‍ മോറിസ് കോയിന്റെ പ്രചാരകരായി മാറുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകളിൽ അവശേഷിച്ച 36 കോടി രൂപ മരവിപ്പിച്ചതായി പൊലീസ് പറഞ്ഞു. അനിയന്ത്രിത നിക്ഷേപപദ്ധതി നിരോധനനിയമം പ്രകാരം പ്രതികളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടും.