കോൺഗ്രസ് നേതാവ് പി ടി തോമസിൻ്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കി. ഉപ്പുതോട് സെന്റ് തോമസ് പള്ളിയിൽ അമ്മയെ അടക്കം ചെയ്ത കല്ലറയിലാണ് പിടി തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്തത്. മതാചാരങ്ങളില്ലാതെ നടന്ന ചടങ്ങിൽ, മതവികാരം വ്രണപ്പെടാതിരിക്കാനും കോൺഗ്രസ് പ്രവർത്തകരും പി ടി യുടെ കുടുംബാംഗങ്ങളും പ്രത്യേകം ശ്രദ്ധിച്ചു. ചിതാഭസ്മം അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപത മാര്‍ഗനിര്‍ദേശങ്ങൾ നൽകിയിരുന്നു. പ്രധാനമായും മൂന്ന് നിര്‍ദേശമാണ് ഇടുക്കി രൂപത മുന്നോട്ടുവെച്ചിരുന്നത്. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം. ദേവാലയവും ദേവാലയ പരിസരവും സെമിത്തേരിയും പരിപാവനമായിട്ടാണ് സഭ കാണുന്നത്. അതിന്റെ പരിപാവനത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ട് എന്നാണ് ആദ്യത്തെ നിര്‍ദേശം.സഭയുടെ ഔദ്യോഗികമായുള്ള ചടങ്ങുകളോടെയല്ല ഇത് നടക്കുന്നത്. എന്നിരുന്നാലും ചടങ്ങില്‍ പ്രാര്‍ഥനാപൂര്‍വമായ നിശബ്ദത ഉണ്ടായിരിക്കണമെന്ന നിര്‍ദേശവും രൂപത മുന്നോട്ടുവെച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരടക്കമെത്തുന്ന ചടങ്ങ് ആയതിനാല്‍ മുദ്രാവാക്യം വിളികളടക്കം ഉണ്ടാകാനുള്ള സാധ്യത സഭ മുന്നില്‍ കാണുന്നുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് സഭയുടെ ഭാഗത്ത് നല്‍കിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഒരു സമീപനവും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുത് എന്നീ നിര്‍ദേശങ്ങളാണ് ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍ നല്‍കിയിരിക്കുന്നത്.പി.ടി.തോമസിന്റെ അന്ത്യാഭിലാഷപ്രകാരമാണ് ചിതാഭസ്മം അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിച്ചത്. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന പി.ടി.തോമസിന്റെ അന്ത്യാഭിലാഷം അദ്ദേഹത്തിന്റെ മരണശേഷം ഉറ്റസുഹൃത്തായ ഡിജോ കാപ്പനാണ് വെളിപ്പെടുത്തിയത്. പി.ടി.തോമസിന്റെ അന്ത്യാഭിലാഷപ്രകാരം മാത്രമാണ് ചടങ്ങുകള്‍ നടന്നത്. ക്രൈസ്തവ സഭയുടെ വിശ്വാസപ്രകാരമുള്ള ഒരു ചടങ്ങുകളും നടത്താതെയായിരുന്നു ചടങ്ങ്. അർബുദ ബാധിതനായി കഴിഞ്ഞ ഒരു മാസം വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പി.ടി.തോമസ് ഡിസംബർ 22ന് രാവിലെയാണ് മരണത്തിനു കീഴടങ്ങിയത്. അർബുദ ബാധിതനായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പൊതുദർശന സമയത്ത് ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും’ പാട്ട് ചെറിയ ശബ്ദത്തിൽ വയ്ക്കണം, മൃതദേഹത്തിൽ റീത്ത് വയ്ക്കരുത്, മൃതദേഹം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം എന്നിങ്ങനെയുള്ള അന്ത്യാഭിലാഷങ്ങൾ സുഹൃത്ത് ഡിജോ കാപ്പനെ നവംബർ 22നു പി ടി തോമസ് അറിയിച്ചിരുന്നു.