കണ്ണൂർ: മാവേലി എക്സ്പ്രസിൽ പൊലീസുകാരൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ കടുത്ത നടപടിക്ക് ശുപാർശ ചെയ്യുമെന്ന് കമ്മീഷണർ ആർ ഇളങ്കൊ. പൊലീസുകാരന്‍റെ ആദ്യത്തെ ഇടപടെലിൽ തെറ്റില്ലെന്ന് പറഞ്ഞ സിറ്റി പൊലീസ് കമ്മീഷണർ യാത്രക്കാരനെ ചവിട്ടിയത് തെറ്റ് തന്നെയാണെന്ന് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനം നടന്നതായാണ് സിറ്റി പൊലീസ് കമ്മീഷണറുടെ പ്രാഥമിക കണ്ടെത്തൽ. യാത്രക്കാരൻ മദ്യപിച്ചിരുന്നോ എന്നും മറ്റ് നിയമ നടപടികൾ പൂർത്തിയാക്കിയോ എന്നും പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് വൈകുന്നേരത്തിനകം ലഭിക്കുമെന്നാണ് ആർ ഇളങ്കൊ അറിയിക്കുന്നത്. സംഭവത്തിൽ കടുത്ത നടപടി തന്നെ ശുപാർശ ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറയുമ്പോഴും യാത്രക്കാരനെക്കുറിച്ച് ഇത് വരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ എസ്ഐഐ പ്രമോദ് ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ കൈയ്യേറ്റം ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.