വികലാംഗരായ കുട്ടികളെ ഉൾപ്പെടെ കൂട്ടത്തോടെ മതപരിവർത്തനത്തിന് ഇരയാക്കിയ സംഘത്തിലെ ഒരാളെ കൂടി അറസ്റ്റിൽ

ലഖ്‌നൗ: വികലാംഗരായ കുട്ടികളെ ഉൾപ്പെടെ കൂട്ടത്തോടെ മതപരിവർത്തനത്തിന് ഇരയാക്കിയ സംഘത്തിലെ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. മുൻപ് അറസ്റ്റിലായ സംഘത്തിലെ പ്രധാനിയായ ഉമർ ഗൗതമിന്റെ മകൻ അബ്ദുള്ളയാണ് യുപി പോലീസിന്റെ പ്രത്യേക സംഘത്തിലന്റെ പിടിയിലായത്.

ഉമർ ഗൗതം അറസ്റ്റിലായതിന് പിന്നാലെ ഒളിവിൽ പോയ അബ്ദുള്ളയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ബുദ്ധ നഗറിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. മതപരിവർത്തനത്തിനായി വിദേശത്തു നിന്നും ഫണ്ടുകൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് ഇയാളിൽ നിന്നും ശേഖരിക്കുകയാണ്.

മതപരിവർത്തനത്തിന് വിധേയരായവർക്ക് വിദേശത്തു നിന്നും എത്തുന്ന പണം വിതരണം ചെയ്തിരുന്നത് അബ്ദുള്ളയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ മറ്റ് പ്രതികളായ ജഹാംഗീർ അലം, ഖ്വസാർ, ഫറാസ് ഷാ എന്നിവരുമായി ഇയാൾക്ക് അടുത്ത ബന്ധം ഉണ്ട്. വിദേശത്തു നിന്നും ഇയാളുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയിരുന്നത്. ഇസ്ലാം ദവാ കേന്ദ്രവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.