ലഖിംപൂര്‍ സംഭവം; മന്ത്രി പുത്രൻ ആശിഷ് മിശ്ര പിൻവാതിൽ വഴി രഹസ്യമായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ക്രൈംബാഞ്ചിന് മുന്നില്‍ ഹാജരായി. കേസില്‍ ആരോപണ വിധേയനായ ആശിഷ് മിശ്ര മാധ്യമ ശ്രദ്ധ ലഭിക്കാതെ പിന്‍വശത്തെ ഗേറ്റ് വഴിയാണ് ലഖിംപൂരിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്.

കര്‍ഷക പ്രതിഷേധത്തിനിടെ വാഹന വ്യൂഹം ഇടിച്ചു കയറ്റി എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശിഷ് മിശ്രയോട് രാവിലെ 11 മണിക്ക് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ യുപി പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആശിഷ് മിശ്ര ഇന്ന് ഹാജരാകുമെന്ന് അഭിഭാഷകന്‍ ഹാരിഷ് സാല്‍വെ ഇന്നലെ സുപ്രീം കോടതിയെ അറിയിക്കുകയുമുണ്ടായി.

ആശിഷ് മിശ്രയെ ചോദ്യം ചെയ്യാനായി ഡിഐജി ഉപേന്ദ്ര അഗര്‍വാളിന്റെ നേതൃത്വിത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്യലിന് ശേഷം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ആശിഷ് പാണ്ഡെ, ലവ് കുശ എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ സുപ്രീം കോടതി ഇന്നലെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നും അശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധുവും ഷിരോമണി അകാലി ദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദലും നിരാഹാര സമരം തുടരുകയാണ്. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ വസതിക്ക് മുന്നിലാണ് സിദ്ധുവിന്റെ പ്രതിഷേധം.