ചെന്നൈ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക്; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ബാംഗ്ലൂർ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 18.1 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലെസ്സിസ്, അമ്പാട്ടി റായുഡു എന്നിവർ ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ബൗളർമാരും വിജയത്തിൽ നിർണായക ഘടകമായി. ബാംഗ്ലൂർ: 20 ഓവറിൽ ആറിന് 156, ചെന്നൈ:18.1 ഓവറിൽ നാലിന് 157.

ഈ വിജയത്തോടെ ചെന്നൈ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ പോയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്. യു.എ.ഇയിൽ ബാംഗ്ലൂരിന്റെ തുടർച്ചയായ ഏഴാം തോൽവിയാണിത്.

ഐ.പി.എല്ലിൽ അവസാന ഓവറുകൾ എപ്പോഴും ആവേശഭരിതമാണ്. തലങ്ങും വിലങ്ങും വരുന്ന സിക്സറുകളും ബൗണ്ടറിയുമെല്ലാം ആരെയും ത്രസിപ്പിക്കും. പ്രത്യേകിച്ച് ഡിവില്ലേഴ്സ്, മാക്സ്വെൽ പോലുള്ള താരങ്ങൾ ക്രീസിലുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.

എന്നാൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ ഈ രണ്ട് താരങ്ങളിൽനിന്ന് വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. ധോണിയെന്ന നായകന്‍റെ തന്ത്രങ്ങൾക്ക് മുന്നിൽ ബാംഗ്ലൂരിന്‍റെ ബാറ്റ്സ്മാൻമാർ ഒന്നൊന്നായി കൂടാരം കയറുകയായിരുന്നു.

ഓപ്പണർമാരായ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും കരുത്തറ്റ ബാംഗ്ലൂർ ബാറ്റിങ് നിരക്ക് ചെന്നൈക്കെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനെ സാധിച്ചുള്ളൂ.

പടിക്കൽ 50 പന്തിൽ 70ഉം കോഹ്ലി 41 പന്തിൽ 53 റൺസുമാണ് നേടിയത്. മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയുമടങ്ങുന്നതാണ് പടിക്കലിന്‍റെ ഇന്നിങ്സ്.

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ ധോണി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ തന്നെ അടിച്ചുകളിച്ച കോഹ്ലിയും പടിക്കലും ബാംഗ്ലൂരിനെ 200 റൺസ് കടത്തിക്കുമെന്ന് തോന്നിപ്പിച്ചു. ഇരുവരും ചേർന്ന് 111 റൺസിന്‍റെ കൂട്ടുകെട്ടാണ് തീർത്തത്.

14ാമത്തെ ഓവറിൽ കോഹ്ലി പുറത്തായതോടെ ബാംഗ്ലൂരിന്‍റെ തകർച്ച തുടങ്ങി. ബ്രാവോക്കായിരുന്നു വിക്കറ്റ്. ഇതിനുശേഷം വന്ന ഡിവില്ലേഴ്സ് 12 റൺസെടുത്ത് പുറത്തായി. അടുത്ത പന്തിൽ പടിക്കലും മടങ്ങി. ഷർദുൽ താക്കൂറിനാണ് രണ്ടുപേരുടെയും വിക്കറ്റ്.

മാക്സ്വെൽ (11), ടിം ഡേവിഡ് (1), ഹർഷൽ പേട്ടൽ (3), എന്നിങ്ങനെയാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. വാനിന്ദു ഹസാരംഗ ഒരു റൺസെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈക്ക് വേണ്ടി ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപക് ചഹാറിനാണ് ഒരു വിക്കറ്റ്.
157 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസ്സിയുമാണ് ഓപ്പൺ ചെയ്തത്. വളരെ ശ്രദ്ധയോടെയാണ് ഇരുവരും തുടങ്ങിയത്. മോശം പന്തുകളിൽ റൺസ് നേടിക്കൊണ്ട് ഇരുവരും സ്കോർ ഉയർത്തി. 5.3 ഓവറിൽ ടീം സ്കോർ 50 കടന്നു. ബാറ്റിങ് പവർപ്ലേയിൽ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസെടുത്തു. ഈ സീസണിൽ ഒരു ടീം പവർപ്ലേയിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഡുപ്ലെസിയും ഋതുരാജും ചേർന്ന് നേടിയത്.

മികച്ച സ്കോറിലേക്ക് മുന്നേറുകയായിരുന്ന ചെന്നൈ ഓപ്പണിങ് കൂട്ടുകെട്ടിന് വിള്ളൽ വരുത്തിക്കൊണ്ട് ചാഹൽ ഋതുരാജിനെ പുറത്താക്കി. 26 പന്തുകളിൽ നിന്ന് 38 റൺസെടുത്ത ഋതുരാജിനെ അവിശ്വസനീയമായ ക്യാച്ചിലൂടെ കോലിയാണ് പുറത്താക്കിയത്. ഡുപ്ലെസ്സിയ്ക്കൊപ്പം ആദ്യ വിക്കറ്റിൽ 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഋതുരാജ് ക്രീസ് വിട്ടത്.

ചെന്നൈ പടയെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്ത ഓവറിൽ ഗ്ലെൻ മാക്സ്വെൽ അപകടകാരിയായ ഫാഫ് ഡുപ്ലെസ്സിയെ പുറത്താക്കി. 26 പന്തുകളിൽ നിന്ന് 31 റൺസെടുത്ത ഡുപ്ലെസ്സിയെ മാക്സ്വെൽ നവ്ദീപ് സൈനിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ചെന്നൈ 71 ന് പൂജ്യം എന്ന സ്കോറിൽ നിന്ന് 71 രണ്ട് എന്ന നിലയിലേക്ക് വീണു