കേരളത്തിൽ ഗർഭച്ഛിദ്രത്തിന് ഈ മാസം കോടതിയിൽ എത്തിയത് മൂന്ന് പെൺകുട്ടികൾ; 10 മാസത്തിനിടെ കോടതിയിലെത്തിയത് ഏഴു പെൺകുട്ടികൾ

തിരുവനന്തപുരം: സ്ത്രീ സുരക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന് അഭിമാനിക്കുമ്പോഴും കൊറോണ ലോക്ഡൗണിനിടെ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി കോടതിയിലെത്തി. കഴിഞ്ഞ പത്ത് മാസത്തിനിടെ ഏഴ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിശദമായ പരിശോധനയ്ക്ക് ശേഷം ഇവര്‍ക്ക് കോടതി ഭ്രൂണഹത്യ നടത്താന്‍ അനുവാദം നല്‍കി. സെപ്റ്റംബര്‍ മാസത്തില്‍ മാത്രം മൂന്ന് പെണ്‍കുട്ടികളാണ് ഗര്‍ഭച്ഛിദ്രം നടത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഭ്രൂണത്തിന് 20 ആഴ്ചയിലധികം പ്രായമുണ്ടായിരുന്നിട്ടും പെണ്‍കുട്ടികള്‍ നേരിട്ടേക്കാവുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ കണക്കിലെടുത്താണ് ഹൈക്കോടതി ഭ്രൂണഹത്യയ്ക്ക് അനുമതി നല്‍കിയത്.

ഭ്രൂണത്തിന്റെ രക്തവും ശരീരത്തിലെ കോശത്തിന്റെ സാമ്പിളുകളും സൂക്ഷിച്ചുവെക്കണമെന്നും കോടതി ആശുപത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.