വിഴിഞ്ഞത്ത് ഹെറോയിൻ ശേഖരവും എകെ 47 തോക്കുകളുമായി ബോട്ട് പിടിയിൽ ; പാക് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള എല്‍ടിടിഇ സംഘം

കൊച്ചി: വിഴിഞ്ഞത്ത് 300 കിലോ ഹെറോയിനും എകെ 47 തോക്കുകളുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയതിനു പിന്നില്‍ എല്‍ടിടിഇ ബന്ധം. പാക് തീവ്രവാദ സംഘടനകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. പാക്കിസ്ഥാനില്‍ നിന്നും ശ്രീലങ്കയിലേക്ക് ലഹരിമരുന്നും ആയുധവും കടത്തുന്നതാണ് ഈ സംഘത്തിന്റെ പ്രധാന ഉത്തരവാദിത്തം. ഈ സംഘത്തെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.

ഈ സംഘത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുന്‍ എല്‍ടിടിഇ നേതാക്കള്‍ ആണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ എന്‍ഐഎയുടെ കൊച്ചി യൂണിറ്റിലെ പ്രത്യേക സംഘം ചെന്നൈയില്‍ എത്തി. ശ്രീലങ്കന്‍ പൗരന്മാരായ സുരേഷ് രാജ് , സഹോദരന്‍ ശരവണന്‍, സുഹൃത്ത് രമേശ് എന്നിവര്‍ കേരളത്തില്‍ അറസ്റ്റിലായിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. ഇവര്‍ക്ക് ഐഎസ് ഭീകര സംഘടനയുമായും ബന്ധമുണ്ട്.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എല്‍ടിടിഇ നേതാക്കളാണ് ലഹരി മരുന്ന്, ആയുധക്കടത്തിന് പിന്നിലെന്ന വിവരം ലഭിച്ചത്. ഏപ്രിലില്‍ ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന ബോട്ടില്‍ നിന്നും വന്‍ ആയുധ ശേഖരവും, ലഹരി വസ്തുക്കളും കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു. ഇതാണ് കേളത്തിലെ അറസ്റ്റിന് വഴിവച്ചത്. സുരേഷ് രാജ് രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണെന്ന് സംശയമുണ്ട്. ശ്രീലങ്കയിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയ നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

ഇയാള്‍ കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ വന്‍ ഹവാലാ ഇടപാട് നടത്തിയതിനും തെളിവ് കിട്ടി. ഇക്കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ നിന്നും കടല്‍-നദി-കായല്‍ മാര്‍ഗ്ഗങ്ങളില്‍ തമിഴ്നാട് വഴി കൊച്ചിയിലെത്തിയ 13 അംഗസംഘവും എല്‍ടിടിഇയുമായി ബന്ധപ്പെട്ടവരാണെന്നാണ് സൂചന.