Home Local News ലൈംഗിക തൊഴിലാളിയെന്ന് പ്രചരിപ്പിച്ച് ഫോണ്‍നമ്പര്‍ ; ജീവിതം പ്രതിസന്ധിയിലായി വീട്ടമ്മ

ലൈംഗിക തൊഴിലാളിയെന്ന് പ്രചരിപ്പിച്ച് ഫോണ്‍നമ്പര്‍ ; ജീവിതം പ്രതിസന്ധിയിലായി വീട്ടമ്മ

0

ചങ്ങനാശ്ശേരി: ലൈംഗിക തൊഴിലാളിയുടെതെന്ന രീതിയിൽ മൊബൈൽ നമ്പർ പ്രചരിപ്പിച്ചതോടെ ജീവിതം പ്രതിസന്ധിയിലായി വീട്ടമ്മ. ഇവരുടെ മൊബൈൽ നമ്പർ ചില സാമൂഹികവിരുദ്ധരാണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. ഇത് ശൗചാലയങ്ങളിലും മറ്റും എഴുതിവെയ്ക്കുകയും ചെയ്തു. പോലീസിൽ പലവട്ടം പരാതി നൽകിയെങ്കിലും ചെറിയ നടപടിപോലുമില്ലാതെ വന്നതോടെ ഇനിയെന്ത് എന്നാണ് ഇവരുടെ ചോദ്യം.

കുടുംബം പോറ്റാൻ തയ്യൽജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിക്കാണ് ഈ അവഹേളനം. പല സ്റ്റേഷനുകളിൽ മാറിമാറി പരാതി നൽകിയെങ്കിലും അവർ നിർദേശിക്കുന്നത് ഒന്നുമാത്രമാണ്. നമ്പർ മാറ്റുകയെന്ന്. വസ്ത്രം തുന്നിനൽകുന്ന ജോലി വർഷങ്ങളായി ചെയ്യുന്നതിനാൽ നമ്പർ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് ഇവരുടെ മറുചോദ്യം.

ഓരോ നിമിഷവും ശല്യപ്പെടുത്തി വരുന്ന വിളികളാണ് ഇവരെ വലയ്ക്കുന്നത്. ഇത്തിത്താനം കുരിട്ടിമലയിലാണ് തയ്യൽസ്ഥാപനം നടത്തുന്നത്. ഒൻപതുമാസമായി ഇത് തുടങ്ങിയിട്ട്. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറംലോകം അറിഞ്ഞത്.

ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണെന്ന് യുവതി പറഞ്ഞു. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.’

ഒരുദിവസം 50 കോളുകൾവരെയാണ് ഫോണിൽ വരുന്നത്. ഒരുനമ്പരിൽനിന്നുതന്നെ 30-ഉം അതിലധികവും കോളുകൾ. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും ഇതേ രീതിയിലാണ് സംസാരം. പോലീസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സാമൂഹികമാധ്യമത്തിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചത്. ജില്ലാ പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് പരാതി നൽകി. കാര്യങ്ങൾ പഠിച്ചുവരുകയാണെന്ന് അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here