ലോക്ഡൗണ്‍ ലംഘനം: വിടി ബല്‍റാം അടക്കം ആറ് പേര്‍ക്കെതിരെ കേസ്

പാലക്കാട്: ലോക്ക് ഡൗണ്‍ ലംഘനം ചോദ്യം ചെയ്തതിനു യുവാവിനെ ആക്രമിച്ചെന്ന പരാതിയില്‍ വിടി ബല്‍റാം ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കൊറോണ മാനദണ്ഡം ലംഘിച്ചെന്ന യുവാവിന്റെ പരാതിയിലാണ് കേസ്. കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ആലത്തൂര്‍ എംപി രമ്യ ഹരിദാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. മുന്‍ എംഎല്‍എ വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപിക്ക് ഒപ്പം ഹോട്ടലില്‍ ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ചതിന്റെ പേരില്‍ ആക്രമിച്ചെന്ന് യുവാവ് ആരോപിച്ചിരുന്നു.

തുടര്‍ന്നാണ് വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ യുവമോര്‍ച്ചയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യുവാവിന്റെ കൈ തന്റെ ദേഹത്തു തട്ടിയെന്നാണ് രമ്യ ഹരിദാസും പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിനു ഹോട്ടലുടമയ്‌ക്കെതിരെയും നടപടിയുണ്ട്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളഉടെ ഭാഗമായി ഭക്ഷണശാലകളില്‍ നിന്നു പാഴ്‌സല്‍ നല്‍കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ പാലക്കാട് നഗരത്തിലെ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ മേശയ്ക്കു ചുറ്റും ഇരിക്കുന്ന വീഡിയോയാണ് വിവാദമായത്.