തെലങ്കാനയിൽ ആയിരം കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്സ്; നാലായിരം പേർക്ക് തൊഴിൽ ലഭ്യമാക്കും

ഹൈദരബാദ്: തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്സ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവുവുമായി ഇന്ന് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. തെലങ്കാന സന്ദർശനത്തിന്റെ ആദ്യദിനം തന്നെ നാലായിരം പേർക്ക് തൊഴിൽ ലഭിക്കുന്ന ഡീലാണ് കിറ്റക്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹൈദരാബാദിൽ നിന്നും 150 കിമീ അകലെയുള്ള വാറങ്കൽ ജില്ലയിലെ കാക്കത്തിയ മെഗാ ടെക്സ്റ്റൈൽ പാർക്കിലാണ് കിറ്റക്സ് ടെക്സ്റ്റൈൽ അപ്പാരൽ പ്രോജക്ട് തുടങ്ങുക. രണ്ടു വർഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 4000 പേർക്ക് ഇതുവഴി തൊഴിൽ നല്കാനാകുമെന്നും കിറ്റക്സ് എംഡി സാബു ജേക്കബ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഹൈദരാബാദിൽ തങ്ങുന്ന സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം നാളെയാണ് കേരളത്തിലേക്ക് മടങ്ങുന്നത്. നാളെ രാവിലെയും തെലങ്കാന സർക്കാർ പ്രതിനിധികളുമായി കിറ്റക്സ് സംഘം ചർച്ച നടത്തുന്നുണ്ട്. ഡീൽ ആയിരം കോടിയിൽ ഒതുങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്.

അതേസമയം കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബുമായി നടത്തിയ ചർച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു. ട്വിറ്ററിൽ കുറിച്ചു. ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്സ് തെലങ്കാനയിൽ രംഗപ്രവേശംചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികൾക്കുള്ള വസ്ത്രനിർമാതാക്കളായ കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രവേശനത്തിൽ സന്തോഷമുണ്ട്. വാറങ്കലിലുള്ള കകതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിൽ കിറ്റെക്സിന്റെ ഫാക്ടറികൾ സ്ഥാപിക്കാൻ ഉടനടിയുള്ള തീരുമാനത്തിൽ കിറ്റെക്സ് എംഡി സാബു ജേക്കബിനെ അഭിനന്ദിക്കുന്നുവെന്നും തെലങ്കാന വ്യവസായ മന്ത്രി അറിയിച്ചു.