പാരിസ്: ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് ഫുട്ബോൾ ടീമിലെ സൂപ്പർ താരങ്ങൾ വിവാദത്തിൽ. അന്റോയിൻ ഗ്രീസ്മാനും ഒസ്മാൻ ഡെംബലെയുമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇരുവരും ഏഷ്യക്കാരായ ഹോട്ടൽ സ്റ്റാഫിനെ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഹോട്ടൽ റൂമിലെ ടെലിവിഷനിൽ പ്രോ എവല്യൂഷൻ സോക്കർ (PES) എന്ന വീഡിയോ ഗെയിം ഇൻസ്റ്റാൾ ചെയ്യാനെത്തിയ ഏഷ്യൻ വംശജരെയാണ് ഡെംബലെ അധിക്ഷേപിച്ചത്. ഇവരുടെ മുഖം വളരെ വൃത്തികെട്ടതാണെന്നും ഭാഷ മോശമാണെന്നും ഡെംബലെ പറഞ്ഞു. രാജ്യം സാങ്കേതികമായി ഉയർന്നതാണോയെന്ന ചോദ്യവും ഡെംബലെ ഉന്നയിക്കുന്നുണ്ട്.
ഡെംബലെയുടെ വാക്കുകൾ കേട്ട് ഗ്രീസ്മാൻ ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. സമൂഹ മാധ്യമങ്ങളിൽ ഗ്രീസ്മാനും ഡെംബലെയ്ക്കുമെതിരെ #StopAsianHate എന്ന ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പുറത്തുവന്ന വീഡിയോയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, ഈ സംഭവം നടന്നത് രണ്ടു വർഷം മുമ്പാണെന്നും ഗ്രീസ്മാന്റെ ഹെയർസ്റ്റൈലിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ഗ്രീസ്മാൻ ബാഴ്സയിലെത്തിയതിന് പിന്നാലെ ജപ്പാനിലാണ് ബാഴ്സലോണ പ്രീ സീസൺ ചെലവഴിച്ചത്. വീഡിയോ ഈ സമയത്ത് ചിത്രീകരിച്ചതാകാമെന്നാണ് വിലയിരുത്തൽ. ബാഴ്സലോണയും ഫ്രാൻസ് ദേശീയ ടീമും ഇരുവർക്കുമെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.