എപ്പോഴും കൈകളിൽ കല്ലുകളുമായി നടക്കുന്ന മധ്യവയസ്കൻ നാട്ടുകാർക്ക് പേടിസ്വപ്നമാകുന്നു

കൊച്ചി: എപ്പോഴും കൈകളിൽ കല്ലുകളുമായി നടക്കുന്ന മധ്യവയസ്കൻ നാട്ടുകാർക്ക് പേടിസ്വപ്നമാകുന്നു. കൊച്ചി മൂഴിക്കുളം റോഡിലെ എടിഎം ഇയാൾ മൂന്നു തവണയാണ് കല്ലെറിഞ്ഞു തകർത്തത്. മാനസിക ദൗർബല്യമുള്ള ഇയാൾ ചെട്ടിക്കുളം സ്വദേശിയാണെന്ന് നാട്ടുകാർ പറയുന്നു.

രണ്ടു വർഷം മുൻപ് മൂഴിക്കുളത്തെ എസ്ബിഐ എടിഎം കൗണ്ടറും മെഷീനും ഇയാൾ തകർത്തിരുന്നു. മോഷണ ശ്രമം ആണെന്നു കരുതി പൊലീസ് ഏറെ നാൾ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ഏതാനും ആഴ്ചകൾക്കു മുൻപു പട്ടാപ്പകൽ ഇയാൾ എടിഎമ്മിലേയ്ക്കു കല്ല് വലിച്ചെറിഞ്ഞു ഗ്ലാസുകൾ പൊട്ടിച്ചിരുന്നു.

ഇന്നലെയും ഇത്തരത്തിൽ കല്ലെറിഞ്ഞു ചില്ല് പൊട്ടിച്ചു. കല്ലെറിഞ്ഞപ്പോൾ അകത്ത് ഉണ്ടായിരുന്ന രണ്ടു യുവാക്കൾ ഏറു കൊള്ളാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇയാളുടെ ഭീഷണി മൂലം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ പറ്റാത്ത അവസ്ഥയാണെന്നു വ്യാപാരികൾ പറയുന്നു.

ആളുകളെ എറിയാറില്ലെങ്കിലും കയ്യിൽ കല്ലുകളുമായി ഇയാളെ കാണുമ്പോൾ എല്ലാവർക്കും പേടിയാണ്. പൊലീസിൽ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നും വ്യാപാരികൾ ആരോപിച്ചു.