വാക്സിൻ സ്വീകരിക്കാൻ വീട്ടുകാർ നിർബന്ധിച്ചു; ഇരുപത്തൊന്നുകാരൻ ജീവനൊടുക്കി

ഹൈദരാബാദ്: വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഇരുപത്തിയൊന്നുകാരൻ ജീവനൊടുക്കി. ഹൈദരാബാദിലെ മണികോണ്ഡ ഏരിയയിലാണ് സംഭവം. മാതാപിതാക്കൾ വാക്സിൻ സ്വീകരിക്കാൻ നിർബന്ധിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ശിവ പ്രകാശ് എന്ന യുവാവാണ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്. ഞായാറാഴ്ച്ചയാണ് ശിവപ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പമായിരുന്നു ശിവ പ്രകാശ് താമസിച്ചിരുന്നത്. വാക്സിൻ സ്വീകരിക്കാൻ മാതാപിതാക്കൾ യുവാവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാക്സിൻ സ്വീകരിക്കാൻ യുവാവ് വിസമ്മതിക്കുകയും ചെയ്തു.

ഞായാറാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ശിവ പ്രകാശ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീട് റോഡരികിൽ അബോധാവസ്ഥിയിലാണ് ശിവപ്രകാശിനെ കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ഹൈദരാബാദ് റായ്ദുർഗാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.